ad
Deshabhimani

വാടക ഗർഭധാരണ നിയന്ത്രണ ബില്ലിന‌് അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2018, 07:34 PM | 0 min read


 വാടക ഗർഭധാരണ നിയന്ത്രണ ബില്ല‌് ലോക‌്സഭ പാസാക്കി. വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗർഭധാരണത്തെ വിലക്കിയുള്ള ബില്ല‌് ചർച്ചയ‌്ക്ക‌് ശേഷം ശബ‌്ദവോട്ടോടെ പാസാക്കി.  ബില്ലിലെ വ്യവസ്ഥപ്രകാരം കുറഞ്ഞത‌് അഞ്ചുവർഷമെങ്കിലും വിവാഹിതരായി കഴിയുന്ന ഇന്ത്യൻ ദമ്പതിമാർക്ക‌് മാത്രമേ ഇനി വാടക ഗർഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കാനാകൂ. അവിവാഹിതർക്കും സ്വവർഗ പങ്കാളികൾക്കും വിദേശ ദമ്പതികൾക്കും  അനുമതിയുണ്ടാകില്ല.

ഇന്ത്യൻ ദമ്പതികളുടെ കാര്യത്തിൽത്തന്നെ അടുത്ത രക്തബന്ധമുള്ള വിവാഹിതയും ഒരു വട്ടമെങ്കിലും അമ്മയാവുകയും ചെയ‌്ത സ‌്ത്രീയെ മാത്രമേ വാടക ഗർഭധാരണത്തിനായി ആശ്രയിക്കാനാകൂ. അല്ലാത്തത‌് നിയമവിരുദ്ധമായി കണക്കാക്കും. അടുത്ത രക്തബന്ധമുള്ള സ‌്ത്രീയുടെ കാര്യത്തിൽ തന്നെ  ഒരുവട്ടം മാത്രമേ അനുവദിക്കൂ. ദേശീയ വാടക ഗർഭധാരണ ബോർഡിനും സംസ്ഥാന വാടക ഗർഭധാരണ ബോർഡിനും രൂപംനൽകാനും ബില്ല‌് വ്യവസ്ഥ ചെയ്യുന്നു. വിവാഹിതരായ ദമ്പതികൾ അഞ്ചുവർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന‌് ചർച്ചയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. വാടക ഗർഭധാരണം വിലക്കപ്പെട്ടവരിൽ സിംഗിൾ പേരന്റ‌് എന്നത‌് ഒഴിവാക്കണമെന്ന ആവശ്യവുമുയർന്നു. ജീവിതപങ്കാളി അപകടത്തിലും മറ്റും മരിക്കുന്നവർ സിംഗിൾ പേരന്റായി മാറാം. അവർക്ക‌് കുട്ടികളെ വേണമെന്ന ആഗ്രഹമുണ്ടെങ്കിൽ തടയരുതെന്നും ആവശ്യമായ തിരുത്ത‌് ബില്ലിൽ വരുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
ചട്ടങ്ങൾക്ക‌് രൂപം നൽകുമ്പോൾ ആവശ്യമായ ഭേദഗതികൾ വരുത്താമെന്ന‌് ആരോഗ്യമന്ത്രി ജെ പി നദ്ദ മറുപടിയിൽ പറഞ്ഞു. റഫേൽ അഴിമതിയെ ചൊല്ലിയുള്ള ഒച്ചപ്പാടിനിടെയാണ‌് ബില്ല‌് പാസാക്കിയത‌്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home