'ഏകാന്തത' അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത് 75കാരൻ; കല്യാണപ്പിറ്റേന്ന് മരണം

ജൗൻപൂർ: 'ഏകാന്തത' അവസാനിപ്പിക്കാന്‍ എന്ന അവകാശവാദവുമായി മുപ്പത്തിയഞ്ചുകാരിയെ കല്യാണം കഴിച്ച എഴുപത്തിയഞ്ചുകാരൻ വിവാഹപ്പിറ്റേന്ന് മരിച്ചു. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമത്തിലാണ് സംഭവം. സംഗുറാമാണ് വിവാഹം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ മരിച്ചത്. ഒരു വർഷം മുൻപാണ് സംഗുറാമിന്റെ ആദ്യ ഭാര്യ മരിച്ചത്. അതിനുശേഷം ഒറ്റയ്ക്കായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒറ്റയ്ക്കുള്ള ജീവിതം മടുത്തതോടെയാണ് സംഗുറാം മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
വീണ്ടും വിവാഹം കഴിക്കേണ്ടെന്ന് ബന്ധുക്കൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ 29 ന് 35 വയസുള്ള മന്‍ഭവതി എന്ന സ്ത്രീയെ സംഗ്രുറാം വിവാഹം ചെയ്തു. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്ത് ക്ഷേത്രത്തില്‍ വെച്ച് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.വീട്ടുകാര്യങ്ങള്‍ നോക്കുമെന്നും 'കുട്ടികളെ പരിപാലിക്കുമെന്നും' ഭര്‍ത്താവ് വിവാഹം ശേഷം ഉറപ്പു നല്‍കിയിരുന്നതായി മന്‍ഭവതി പറഞ്ഞു. വിവാഹ രാത്രിയില്‍ ഏറെ നേരം സംസാരിച്ചിരുന്നതായും യുവതി പറഞ്ഞു. എന്നാല്‍, രാവിലെ ആരോഗ്യനില വഷളായ സംഗ്രുറാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സംഗ്രുറാമിന്റെ പെട്ടെന്നുള്ള മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സംസ്‌കാര ചടങ്ങുകള്‍ ബന്ധുക്കള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഡല്‍ഹിയിലുള്ള അനന്തരവന്‍ അടക്കം എത്തിയതിനു ശേഷമേ സംസ്‌കാര ചടങ്ങുകള്‍ നടത്താവൂ എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.









0 comments