മഹാരാഷ്‌ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നെെട്രജൻ ചോർന്നു; നാലുമരണം

പ്രതീകാത്മകചിത്രം
പാൽഘർ : മഹാരാഷ്‌ട്രയിലെ പാൽഘറിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നെെട്രജൻ ചോർന്നുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. മുംബൈയിൽ നിന്ന് 130 കിലോമീറ്റർ അകലെ താരാപുരിലെ ബൊയ്സർ ഇൻഡസ്ട്രിയൽ മേഖലയിലെ മെഡ്-ലേ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വ്യാഴാഴ്ച പകൽ രണ്ടരയോടെയാണ് അപകടം. 36 തൊഴിലാളികൾ ജോലി ചെയ്യുന്ന യൂണിറ്റിലെ നെെട്രജൻ ടാങ്കാണ് ചോർന്നത്. ഗുരുതരമായി പരിക്കേറ്റ ആറുപേരെ ഷിൻഡേ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേർ മരിച്ചതായി സ്ഥിരികരിച്ചു.
ദഹാനുവിലെ ചിഞ്ചാനി സ്വദേശി കൽപേഷ് റൗത്ത്, ബീഹാറിലെ പട്‌ന സ്വദേശി ബംഗാളി ടാക്കൂർ, ബോസിയാർ സാൽവാഡ് ഏരിയയിലെ ശിവാജിനഗർ നിവാസി ധീരജ് പ്രജാപതി, ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശി കമലേഷ് യാദവ് എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. വാതക ചോർച്ചയുടെ കാരണം വ്യക്തമല്ല.സുരക്ഷാ പ്രോട്ടോക്കോളുകളിൽ വീഴ്ചയുണ്ടായോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. നൈട്രജൻ ടാങ്കിന്റെ സാങ്കേതിക വിലയിരുത്തലിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കമ്പനിയിലെ നാല് മുതിർന്ന ജീവനക്കാർക്കെതിരെ വെള്ളിയാഴ്ച പൊലീസ് കേസെടുത്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ബിഎൻഎസ് സെക്ഷൻ 105 പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.









0 comments