മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ ഫണ്ടിൽ നിന്ന് പണം തട്ടി: ഡോക്ടർമാർക്കെതിരെ കേസ്

മുംബൈ : മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ മൂന്ന് ഡോക്ടർമാർക്കെതിരെ കേസ്. താനെ ജില്ലയിലാണ് സംഭവം. സഹായ ഫണ്ടിൽ നിന്നും 4.75 ലക്ഷം രൂപയാണ് ഡോക്ടർമാർ തട്ടിയത്. വ്യാജ രേഖകളും രോഗികളുടെ വിവരങ്ങളുമൊക്കെ നിർമിച്ചായിരുന്നു തട്ടിപ്പ്. സംഭവം വിവാദമായതോടെ ഇക്കണോമിക് ഒഫൻസ് വിങ് കേസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വർഷം മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഡോ. അനുദുർഗ് ധോനെ, ഡോ. പ്രദീപ് ബാപു പാട്ടീൽ, ഡോ. ഈശ്വർ പവാർ എന്നിവരാണ് പിടിയിലായത്. 13 രോഗികളുടെ പേരും ചികിത്സ വിവരങ്ങളും ആശുപത്രി രേഖകളുമാണ് ഇവർ വ്യാജമായി ഉണ്ടാക്കിയത്. സെക്ഷൻ 420, 406, 471 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
0 comments