24 വർഷം മുമ്പുള്ള അപകീർത്തിക്കേസ്: അറസ്റ്റിലായ മേധ പട്കറിനെ വിട്ടയച്ച് കോടതി

ന്യൂഡൽഹി : സാമൂഹ്യപ്രവർത്തക മേധ പട്കറിനെ 24 വർഷം മുമ്പുള്ള അപകീർത്തിക്കേസിൽ അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത മേധ പട്കറിന് ജാമ്യം ലഭിച്ചു. ഡൽഹി ലഫ്റ്റനന്റ് ഗവർണറായ വി കെ സക്സേന നൽകിയ കേസിലായിരുന്നു നടപടി. വി കെ സക്സേന 2001 ൽ നൽകിയ കേസിൽ കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കയായിരുന്നു.
ഇന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. സാകേത് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി വിപിൻ ഖാർബാണ് ഡൽഹി പോലീസിനോട് പട്കറെ വിട്ടയക്കാൻ ഉത്തരവിട്ടത്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിന്റെ തലവനായിരിക്കുന്ന കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. 2000 നവംബർ 25ന് മേധ പട്കർ പുറത്തിറക്കിയ "ദേശസ്നേഹിയുടെ യഥാർത്ഥ മുഖം (True face of patriot) " എന്ന പത്രക്കുറിപ്പിൽ തന്നെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു സക്സേനയുടെ ആരോപണം. തുടർന്ന് സെക്ഷൻ 500 പ്രകാരം ക്രിമിനൽ അപകീർത്തിക്കുറ്റത്തിനാണ് മേധയ്ക്കെതിരെ കേസെടുത്തത്.
രണ്ടുവര്‍ഷം വരെ തടവോ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റമാണ് കോടതി കണ്ടെത്തിയിരുന്നത്. നര്‍മ്മദാ ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട് 2000 മുതല്‍ തന്നെ മേധാ പട്കറും സക്‌സേനയും തമ്മില്‍ നിയമപോരാട്ടങ്ങള്‍ തുടങ്ങി. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ അഹമ്മദാബാദ് ആസ്ഥാനമായ ഒരു എന്‍ജിഒയുടെ തലവനായിരുന്നു സക്സേന.
അഹമ്മദാബാദ് കോടതിയിൽ ഫയൽ ചെയ്ത കേസ് 2003ലാണ് ഡൽഹിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് മേധാ പട്കർ കേസിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. ജൂലൈയിൽ കോടതി മേധ പട്കറിന് അഞ്ച് മാസത്തെ തടവ് ശിക്ഷ വിധിച്ചു. എന്നാൽ പ്രായം കണക്കിലെടുത്ത് നഷ്ടപരിഹാര തുകയും ബോണ്ടും സമർപ്പിച്ചാൽ മതിയെന്ന് പറഞ്ഞുകൊണ്ട് കോടതി പ്രൊബേഷൻ അനുവദിക്കുകയായിരുന്നു.









0 comments