നീതി കിട്ടാതെ ഇപ്പോഴും ആയിരങ്ങൾ
നാല് പതിറ്റാണ്ട് നീണ്ട പോരാട്ടം: യൂണിയൻ കാർബൈഡ് ഫാക്ടടറിയിലെ മാലിന്യങ്ങൾ നിർവീര്യമാക്കി

ഭോപ്പാൽ ദുരന്തത്തിന് കാരണമായ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ 40 വർഷത്തോളമായി ഭീഷണിയായി തുടരുന്ന 358 ടൺ വിഷ മാലിന്യം നിർവീര്യമാക്കി. ധാർ ജില്ലയിലെ പിതാംപൂർ വ്യാവസായിക മേഖലയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഇവ കത്തിച്ച് സംസ്കരിച്ചതായി അധികൃതർ തിങ്കളാഴ്ച അറിയിച്ചു.
ജൂൺ 29, 30 തീയതികളിലായി കത്തിക്കൽ പ്രക്രിയ പൂർത്തിയായെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ (എംപിപിസിബി) റീജിയണൽ ഓഫീസർ ശ്രീനിവാസ് ദ്വിവേദി ദി മാധ്യമങ്ങളെ അറിയിച്ചു. പ്ലാന്റിലെ രാസ മാലിന്യങ്ങൾ മൂന്ന് ഘട്ടങ്ങളിലായാണ് സംസ്കരിച്ചത്. 30 ടൺ മാലിന്യം നേരത്തെ കത്തിച്ചിരുന്നു. ബാക്കി 307 ടൺ മെയ് 5 നും ജൂൺ 26 നുമായി നിർവീര്യമാക്കി.
മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ധാർ ജില്ലയിലെ പിതാംപൂർ വ്യാവസായിക മേഖലയിലെ പ്ലാന്റിലെ മാലിന്യ നിർമാർജനം ആരംഭിച്ചത്.
Related News
രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം
1984 ഡിസംബർ രണ്ട്, മൂന്ന് തീയതികളിലായാണ് ഭോപ്പാൽ ദുരന്തം ഉണ്ടായത്. ഡിസംബർ 2 ന് അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് മധ്യ ഇന്ത്യയിലെ ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള യുഎസ് മൾട്ടിനാഷണൽ കോർപ്പറേഷനായ യൂണിയൻ കാർബൈഡ് കോർപ്പറേഷന്റെ (യുസിസി) കീടനാശിനി പ്ലാന്റിന്റെ സംഭരണ ടാങ്കിൽ നിന്ന് ടൺ കണക്കിന് മാരകമായ മീഥൈൽ ഐസോസയനേറ്റ് (എംഐസി) വാതകവും മറ്റ് രാസവസ്തുക്കളും ചോർന്നു. ഭയാനകമായ മേഘം പോലെ അടുത്ത നഗരത്തിലും ഗ്രാമങ്ങളിലും മരണം വിതച്ചു.
ഔദ്യോഗിക കണക്ക് പ്രകാരം മാത്രം 5,479 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരത്തിലധികം പേർ ഇരകളായതാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. 2544 മൃഗങ്ങൾ ദുരന്തത്തിന് ഇരയായി കൊല്ലപ്പെട്ടു. കാഴ്ച തകരാറും ജനതിക വൈകല്യങ്ങളുമായി തലമുറകളായി ദുരിതം തുടർന്നു വരുന്നു.

മാലിന്യങ്ങൾ കത്തിച്ചതിന് ശേഷം അവശേഷിക്കുന്ന ചാരവും മറ്റ് അവശിഷ്ടങ്ങളും ചാക്കുകളിൽ പായ്ക്ക് ചെയ്ത് പ്ലാന്റിന്റെ ഒരു ചോർച്ചയില്ലാത്ത സംഭരണ ഷെഡിൽ സൂക്ഷിക്കയാണ് ചെയ്തിരിക്കുന്നത്. യൂണിയൻ കാർബൈഡ് ഫാക്ടറിയുടെ പരിസരത്ത് നിന്നുള്ള മണ്ണ്, റിയാക്ടർ അവശിഷ്ടം, സെവിൻ (കീടനാശിനി) അവശിഷ്ടം, നാഫ്താൽ അവശിഷ്ടം, "സെമി-പ്രോസസ്ഡ്" അവശിഷ്ടം എന്നിവ ഇപ്പോഴും ഭീതിയായി തുടരുന്നുണ്ട്.
ഫാക്ടറിയുടെ പരിസര പ്രദേശങ്ങളിലെ ജല പരിശോധനയിൽ ക്യാൻസറിനും ജനന വൈകല്യങ്ങൾക്കും കാരണമാകുന്ന രാസവസ്തുക്കൾ സുരക്ഷിതമായ പരിധിയേക്കാൾ 50 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് ലക്ഷം പേർ എങ്കിലും ഇതിന്റെ ദുരന്തം അനുഭവിക്കുന്നതായാണ് ആം നെസ്റ്റി ഇന്റർ നാഷണൽ വ്യക്തമാക്കുന്നത്. ദുരന്തത്തിന് തുടർച്ചായായി 22,000 പേരെങ്കിലും മരിച്ചു.

ഇരകളായത് ഗ്രാമീണരും ദരിദ്രരുമായ ജനങ്ങളായിരുന്നു. യൂണിയൻ കാർബൈഡ് ഉത്തരവാദിത്വത്തിൽ നിന്നും നിയമപരമായി വിടുതൽ നേടുകയും കമ്പനി തന്നെ മറിച്ച് വിൽക്കയും ചെയ്തത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചകൾ ഉയർത്തി.










0 comments