കരൂർ ദുരന്തത്തിൽ രണ്ടു ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

അപകടം സംഭവിച്ച വേലുച്ചാമിപുരത്തെ ദൃശ്യം. ഫോട്ടോ: ശരത് കൽപ്പാത്തി
കരൂർ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട രണ്ടു ഹർജികൾ മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് നൽകിയ ഹർജിയും വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുമാണ് കോടതിയുടെ മുന്നിലുള്ളത്. ഇതിനുപുറമെ നടൻ വിജയ്‌യുടെ പാർടിയായ തമിഴക വെട്രികഴകത്തിന്റെ (ടിവികെ) അംഗീകാരം റദ്ദാക്കണം, ദുരന്തത്തിൽ സിബിഐ അന്വേഷണം വേണം, ഭാവിയിൽ ഇത്തരം റാലികൾ നടത്തുന്നതിൽനിന്ന് ടിവികെയെ തടയണം എന്നീ ആവശ്യങ്ങളുന്നയിച്ച് പൊതുതാൽപ്പര്യ ഹർജികളും ഫയല്‍ ചെയ്തിട്ടുണ്ട്.
അതേസമയം ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി സി ടി ആർ നിർമൽകുമാർ എന്നിവർ മദ്രാസ് ഹെൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മദ്രാസ് ഹെൈക്കോടതി മധുര ബഞ്ചിലാണ് ഇരുവരും ഹർജി നല്‍കിയത്. കരൂർ വേലുച്ചാമിപുരത്ത് 27ന് ടിവികെ നടത്തിയ റാലിക്കിടെ 41 പേർ മരിച്ച സംഭവത്തിൽ ഇരുവർക്കുമെതിരെ കരൂർ പൊലീസ് കേസെടുത്തിരുന്നു. രണ്ടുപേരും ഒളിവിലാണ്. കേസിൽ ടിവികെ കരൂർ വെസ്‌റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകൻ, ടൗൺ സെക്രട്ടറി പൗൻരാജ് എന്നിവർ റിമാൻഡിലാണ്.
ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും തിരക്ക് നിയന്ത്രിക്കാൻ ടിവികെ പ്രവർത്തകർ നടപടിയെടുത്തിരുന്നുവെന്നും ഹർജിയിൽ പറഞ്ഞു. വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല. പൊലീസ് അകാരണമായി ലാത്തിച്ചാർജ് നടത്തിയെന്നും ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചു.







0 comments