സൈലൻസറുമില്ല, അമിതവേഗവും; ബൈക്കോടിച്ച വിദ്യാർഥികൾ കുടുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2025, 03:50 AM | 1 min read

വർക്കല

ബൈക്കുകളുമായി അമിത വേഗത്തിൽ സൈലൻസർ മാറ്റി വലിയതോതിൽ ശബ്ദമുണ്ടാക്കിയും നമ്പർ പ്ലേറ്റ് ഇല്ലാതെയും വിലസിയ വിദ്യാർഥികൾ മോട്ടോർ വെഹിക്കിൾ വകുപ്പിലെ മഫ്‌ടി ഉദ്യോഗസ്ഥരുടെ വലയിൽ കുടുങ്ങി. വർക്കല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിശോധനയിൽ 103ൽ അധികം കേസുകളിൽ രണ്ടര ലക്ഷത്തോളം രൂപയാണ് പിഴ ഈടാക്കിയത്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, ഫിറ്റ്‌നസ്, നമ്പർ പ്ലേറ്റ് ഇല്ലാത്തവ, എയർ ഹോൺ, കാൽനടയാത്രക്കാരുടെ ക്രോസിങ്ങുകളിൽ വേഗം കുറയ്ക്കാത്തവ എന്നിവ അടക്കമാണ് പിഴ ഈടാക്കിയത്. താഴെ വെട്ടൂർ റോഡ്, വർക്കല ഗവ. മോഡൽ സ്കൂൾ ജങ്‌ഷൻ, ശിവഗിരി സ്കൂൾ,- കോളജ് പരിസരം, ചാവർകോട്, പാളയംകുന്ന്, അയിരൂർ, വില്ലിക്കടവ്, ഇടവ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽനിന്നാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. മുണ്ടും ഷർട്ടും ധരിച്ചെത്തിയ ഉദ്യോഗസ്ഥരെ വെട്ടിച്ച്‌ ബൈക്കുമായി കടന്നുപോയവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നിരീക്ഷണ കാമറയിൽ പതിയാതിരിക്കാൻ നമ്പർ പ്ലേറ്റ് ഷാൾ ഉപയോഗിച്ചു മറയ്ക്കൽ, പെൺകുട്ടികളടക്കം നാലു പേരുടെ ഇരുചക്രവാഹന സഞ്ചാരം എന്നിവയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർടിഒയുടെ നിർദേശപ്രകാരം വർക്കല ജോയിന്റ് ആർടിഒ ഷീബ രാജന്റെ നേതൃത്വത്തിൽ വർക്കല മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി സാബു, തിരുവനന്തപുരം ആർടിഒ എൻ ഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ദിനൂപ്, വി ശ്രീജിത്ത്, പി സാം എന്നിവരാണ് പരിശോധന നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home