കോൺഗ്രസ് സമരം ജീവനെടുത്തപ്പോൾ അനാഥമായത് നിർധന കുടുംബം

ബിനുവിന്റെ ഭാര്യയെയും മക്കളെയും മന്ത്രി ഒ ആർ കേളു ആശ്വസിപ്പിക്കുന്നു. ജി സ്റ്റീഫൻ എംഎൽഎ സമീപം
കെ എസ് ശ്യാംകൃഷ്ണൻ
Published on Jul 21, 2025, 12:31 AM | 1 min read
വിതുര : കരുണയില്ലാത്ത യൂത്ത് കോൺഗ്രസിന്റെ നെറികെട്ട സമരത്തിൽ അനാഥമായത് നിർധന ആദിവാസി കുടുംബം. വിതുര താലൂക്ക് ആശുപത്രി അധികൃതരുടെയോ ബന്ധുക്കളുടെ കേണപേക്ഷയിൽ സമരക്കാർക്ക് പിന്തിരിയാനുള്ള മനസ്സുണ്ടായിരുന്നെങ്കിൽ കുടുംബം അനാഥമാകുമായിരുന്നില്ല. അരമണിക്കൂർ നേരത്തെയെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ അനുവദിച്ചിരുന്നെങ്കിൽ വിതുര കല്ലൻകുടി ആര്യ ഭവനിൽ ബിനു ജീവിതത്തിലേക്ക് മടങ്ങി വന്നേനെ.
ബസ് സൗകര്യംപോലും തീരെയില്ലാത്ത ആദിവാസി ഊരിൽനിന്ന് മകൾ ആര്യ നഴ്‌സിങ് വിദ്യാർഥിയായും മകൻ അഭിഷേക് ഐടിഐ വിദ്യാർഥിയായും പഠിച്ചുയർന്നതിനു പിന്നിൽ ബിനുവിന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ സുമയുടെയും കഠിനപ്രയത്നമുണ്ട്. റബർ ടാപ്പിങ് നടത്തിയായിരുന്നു ഉപജീവനം. ആരോഗ്യപ്രശ്‌നം നേരിട്ടപ്പോൾ ടാപ്പിങ് തൊഴിൽ ബുദ്ധിമുട്ടായി. അങ്ങനെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായത്. ചെറിയ വരുമാനത്തിൽനിന്ന് ബുദ്ധിമുട്ടിയാണ് മക്കളെ പഠിപ്പിക്കുന്നത്. കോട്ടയത്ത് നഴ്‌സിങ് വിദ്യാർഥിയായ ആര്യക്ക് പഠനാവശ്യത്തിനുള്ള ചെലവ് കണ്ടെത്തണം. മകന്റെ പഠനച്ചെലവ് വേറെ. വീട്ടിലെ ബുദ്ധിമുട്ടറിഞ്ഞ് അധിക ചെലവുകളിലേക്കൊന്നും പോകാതെ കഷ്‌ടപ്പാടുകൾ കൂട്ടുകാരോട് പോലും പറയാതെയാണ് ആര്യയും അഭിഷേകും പഠിക്കുന്നത്. നഴ്‌സിങ് പഠനം കഴിഞ്ഞ് നാട്ടിലെ ആതുരാലയത്തിൽതന്നെ മാലാഖയായി മകൾ എത്തുന്നത് ബിനുവിന്റെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നത്തിനുമേലാണ് യൂത്ത് കോൺഗ്രസുകാർ പട്ടടയിട്ടത്.









0 comments