പരപ്പനങ്ങാടിയിൽ വാഹനപരിശോധനയ്ക്കിടെ രാസലഹരിയുമായി യുവാക്കൾ പിടിയിൽ

എക്സൈസ് പിടിയിലായവർ
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ രാസലഹരിയുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. കൊടക്കാട് കാര്യാട്ടുകടവ് പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് രാസലഹരിയായ മെത്താംഫിറ്റമിനുമായി യുവാക്കൾ പരപ്പനങ്ങാടി എക്സൈസിൻ്റെ പിടിയിലായത്. കണ്ണമംഗലം കുന്നുംപുറം കൊളോത്ത് വീട്ടിൽ മുഹമ്മദ് അസറുദ്ദീൻ (28), ഏ ആർ നഗർ പുതിയത്ത് പുറായ് കൊടശ്ശേരി വീട്ടിൽ താഹിർ (27)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറിൽ നിന്നും 13.09ഗ്രം മെത്താഫെറ്റമിനും 6.40 ഗ്രാം ഹാഷിഷ് ഓയിലും, മെത്താം ഫിറ്റമിനും മറ്റു ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഇവ തൂക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് തുലാസും കണ്ടെടുത്തിട്ടുണ്ട്. ഇവർ ബംഗളൂരുവിൽനിന്ന് ലഹരി വസ്തുകൾ കൊണ്ടുവന്ന് കരിപ്പൂർ എയർപോർട്ടിലും, കേരളത്തിലെ മറ്റ് വിവിധ ഭാഗങ്ങളിലും വിൽപ്പന നടത്തിവരികയായിരുന്നു.
സ്ത്രീകളെ ഉപയോഗിച്ചാണ് കാറിൽ ലഹരിക്കടത്ത് നടത്തുന്നതെന്ന വിവരം ലഭിച്ചിട്ടുണ്ടന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു ദിവസമായി കരിപ്പൂർ എയർപോർട്ടിന് സമീപം ലോഡ്ജ് വാടകക്കെടുത്ത് ലഹരിവിൽപ്പന നടത്തിയതായി പ്രതികളുടെ മൊഴിയുണ്ട്. ഇവരുമായി ബന്ധപ്പെട്ട് ലഹരിവില്പന നടത്തിവരുന്ന മറ്റുള്ളവരെക്കുറിച്ചും അന്വേഷണം നടത്തും.
എക്സൈസ് ഇൻസ്പെക്ടർ ഷനൂജ്, അസി. എക്സൈസ് ഇൻസ്പെകടർ ടി ദിനേശ്, പ്രിവൻ്റീവ് ഓഫീസർ വി സുഭാഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ, ദിദിൻ, അരുൺ, ജിഷ്നാദ്, റജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.









0 comments