ജനങ്ങളെ കേൾക്കും; പരിഹാരം ഉറപ്പ്: 'മുഖ്യമന്ത്രി എന്നോടൊപ്പം' തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയൻ 'മുഖ്യമന്ത്രി എന്നോടൊപ്പം' (സിഎം വിത്ത് മി) സിറ്റിസൺ കണക്ട് സെന്ററിൽ- ഫോട്ടോ: എ ആർ അരുൺ രാജ്
തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി സംഘടിപ്പിക്കുന്ന "മുഖ്യമന്ത്രി എന്നോടൊപ്പം' (സിഎം വിത്ത് മി) സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് സേവനം ലഭ്യമാക്കുക.
ഭരണസംവിധാനത്തിന്റെ പരമായ ഉത്തരവാദിത്തം ജനങ്ങളോടാണെന്നും ഈ തത്വം അക്ഷരാർഥത്തിൽ നടപ്പാക്കേണ്ടതുണ്ട് എന്ന ബോധ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ പത്ത് വർഷത്തോളമായി പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാഗ്ദാനങ്ങളിൽ നടപ്പാക്കിയവ ഏതെന്നും നടപ്പാക്കാൻ കഴിയാതെ പോയത് ഏതെന്നും ഓരോ വർഷത്തിന്റെയും അവസാനത്തിൽ തുറന്നു പറയുന്ന പോഗ്രസ് റിപ്പോർട്ട്, മന്ത്രസഭ ജനങ്ങളിലേക്ക് ഇറങ്ങിയ നവകേരള സദസ്സ്, ഇപ്പോൾ തദ്ദേശ സ്ഥാപനതലത്തിൽ സംഘടിപ്പിക്കുന്ന വികസന സദസുകൾ ഇങ്ങളെ പുതുമയായ കാര്യങ്ങൾ ആവിഷ്കരിച്ചത് നടപ്പാക്കിയത് ജനങ്ങളോടുള്ള ഉത്തരവാദിത്തം കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുക, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, സർക്കാരിന്റെ പരിപാടികളും പദ്ധതികളും ജനങ്ങളിൽ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനാണ് സിറ്റിസൺ കണക്ട് സെന്ററിന്റെ നടത്തിപ്പ്, മേൽനോട്ട ചുമതല. കിഫ്ബിയാണ് അടിസ്ഥാന, സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.
ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ, വി ശിവൻകുട്ടി, അഡ്വ. ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളായി.









0 comments