ജീവിതം സാക്ഷി

മുണ്ടക്കെെ ദുരന്തബാധിതർക്കായി നിർമിച്ച മാതൃകാവീട്
പുതിയ ഭൂമിയിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ മുളപൊട്ടുകയാണ്. സ്വപ്‌നങ്ങൾ മേലാപ്പുചാർത്തിയ വാനിലേക്ക് പുഞ്ചിരിപ്പൂക്കൾ ചിറകടിച്ചുയരുന്നു. ജീവിതത്തിന്റെ നേരനുഭവങ്ങൾ സാക്ഷ്യപ്പെടുത്തിയ ജനതയുടെ ഹൃദയത്തിലുണ്ട് അതിജീവിക്കാൻ കരുത്തും കരുതലുമേകിയ ഭരണസംവിധാനത്തോട് തീരാത്ത നന്ദി. ഏത് കുപ്രചാരണങ്ങളുടെ കുത്തൊഴുക്കിലും അടിയുറച്ച ബോധ്യമായി സത്യം തെളിഞ്ഞുനിൽക്കുന്നു. കേന്ദ്രസർക്കാർ നയാപ്പൈസ തരാതെ നിർദയം കൈയൊഴിഞ്ഞിട്ടും അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തോടും പ്രതികാരനടപടികളോടും പടവെട്ടിയാണ് സംസ്ഥാന സർക്കാർ മുണ്ടക്കൈ ദുരന്തബാധിതർക്ക് ഉയിർപ്പിന് കരുത്തേകിയത്. ജനകീയ പ്രതിബദ്ധതയിലൂന്നിയ ആശയാടിത്തറയിലുറച്ച രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ശക്തമായ പിൻബലം അതിജീവനപോരാട്ടത്തിന്റെ കൊടിയ വേനലിൽ തണലൊരുക്കുന്നു...പ്രതിസന്ധികളിലെല്ലാം കേരളത്തെ ചേർത്തുപിടിക്കുകയാണ് സിപിഐ എമ്മും വർഗബഹുജന സംഘനകളും...
തിരുവനന്തപുരം
സമാനതകളില്ലാത്ത ദുരന്തത്തിന്റെ നാളുകളിൽ നാടാകെ വിറങ്ങലിച്ചപ്പോൾ നോക്കിനിൽക്കുയായിരുന്നില്ല സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ പൂർണമായി കൈയൊഴിഞ്ഞപ്പോൾ രക്ഷാപ്രവർത്തനംമുതൽ പുനരധിവാസ നടപടികൾവരെ മറ്റൊരു കേരള മോഡലായി മാറി.
ദുരന്തമുഖത്ത് തെരച്ചിൽ അവസാനിക്കുംമുമ്പുതന്നെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ നടപടി തുടങ്ങിയിരുന്നു. ആഗസ്‌തിൽ വാടകവീടുകളിലേക്കുള്ള താൽകാലികമാറ്റം. ഇത് പൂർത്തിയാകുംമുമ്പുതന്നെ ടൗൺഷിപ്പ് നിർമിക്കാൻ സ്ഥലം കണ്ടെത്താനുള്ള അന്വേഷണത്തിലേക്ക് അധികൃതർ കടന്നു. കണ്ടെത്തിയ 25 എസ്റ്റേറ്റുകളിൽ അനുയോജ്യമായത് ഏതെന്ന് പഠിക്കാൻ ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. ഒമ്പതെണ്ണം അനുയോജ്യമെന്ന് കണ്ടെത്തിയ സമിതി കൽപ്പറ്റയിലെ എൽസ്റ്റൺ, മേപ്പാടിയിലെ നെടുംപാല എസ്റ്റേറ്റുകൾ ശുപാർശചെയ്‌തു.
ഒക്ടോബർ മൂന്നിന് ദുരന്തനിവാരണ നിയമപ്രകാരം ഇവ ഏറ്റെടുക്കാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു. നാലിന് ഉത്തരവിറങ്ങി. തോട്ടം ഉടമകൾ ഹൈക്കോടതിയിൽ പോയി. വ്യവഹാരം അവസാനിച്ചത് ഡിസംബർ 27ന്. അപ്പോഴേക്കും രണ്ടരമാസം പിന്നിട്ടിരുന്നു. പകൽ 12ന് കോടതി ഉത്തരവ് പുറത്തുവന്നശേഷം 26 കോടി രൂപ രാത്രി 10ന് മുമ്പ് ഹൈക്കോടതി രജിസ്‌ട്രാറുടെ അക്കൗണ്ടിലേക്ക് മാറ്റി. ഭൂമി അളന്ന്, യഥാർഥ വില നിശ്‌ചയിക്കാൻ സ്‌പെഷൽ ഓഫീസറെ ചുമതലപ്പെടുത്തി. കോടതിവിധി വരുംവരെ സർക്കാർ അനങ്ങാതിരിക്കുകയായിരുന്നില്ല. ടൗൺഷിപ്പിന്റെ രൂപരേഖ തയ്യാറാക്കൽ, നിർമാണ ഏജൻസിയെ കണ്ടെത്തൽ തുടങ്ങിയവ പൂർത്തിയാക്കി.
ജനുവരി ഒന്നിന് വീടുകൾ സ്‌പോൺസർചെയ്‌തവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തു. അന്നുതന്നെ ടൗൺഷിപ്പിന്റെ മാതൃക അവതരിപ്പിച്ചു. ജനുവരി രണ്ടിന് റവന്യൂമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഹൈഡ്രോളജിക്കൽ സർവേ, ടോപോഗ്രഫിക്കൽ സർവേ, ജിയോളജിക്കൽ സർവേ, മണ്ണുപരിശോധന എന്നിവ അടിയന്തരമായി പൂത്തീകരിക്കാൻ തീരുമാനിച്ചു. വില നൽകാനുള്ള തയ്യാറെടുപ്പിനിടെ വീണ്ടും കോടതിയിൽ ഹർജി വന്നു. എങ്കിലും ഏറ്റെടുക്കലിന് സ്റ്റേ ഇല്ലെന്നും നിർമാണോദ്‌ഘാടനം നടത്താമെന്നും കോടതി പറഞ്ഞു. നേരത്തെ കെട്ടിവച്ച 26 കോടി കൂടാതെ 17.78 കോടി രൂപ കൂടി കെട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവായി. മാർച്ച് 27ന് ടൗൺഷിപ്പ് നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ഏപ്രിൽ 13ന് പ്രവൃത്തി തുടങ്ങി. ജൂലൈ 30ന് മാതൃകാവീട് പൂർത്തിയായി. മറ്റുവീടുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു.









0 comments