സ്വകാര്യമൂലധന നിക്ഷേപം മാലിന്യസംസ്കരണത്തില്‍ മാറ്റമുണ്ടാക്കും: മന്ത്രി

മാലിന്യ സംസ്‌കരണം, വെല്ലുവിളികളും നിക്ഷേപ സാധ്യതകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : മാലിന്യ സംസ്‌കരണ മേഖലയിൽ സ്വകാര്യ മൂലധനനിക്ഷേപത്തിലൂടെ കൂടുതൽ മാറ്റമുണ്ടാക്കാമെന്നും ഇത് വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകൾക്കും ഗുണകരമാകുമെന്നും മന്ത്രി പി രാജീവ്. വൃത്തി കോൺക്ലേവിന്റെ ഭാഗമായി മാലിന്യ സംസ്‌കരണം, വെല്ലുവിളികളും നിക്ഷേപ സാധ്യതകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിലും ശുചിത്വ ബോധത്തിലും കേരളത്തിൽ മികച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഫലപ്രദവും വിജയകരവുമായ മികച്ച മാലിന്യ സംസ്‌കരണ മാതൃകകൾ അവതരിപ്പിച്ചതിലൂടെ ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റിയെടുക്കാനായെന്ന് മന്ത്രി പറഞ്ഞു. ആധുനികവും ശാസ്ത്രീയവുമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിൽ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി എം ബി രാജേഷ് പറഞ്ഞു.
മാലിന്യത്തിൽനിന്ന് വരുമാനം സൃഷ്ടിക്കാൻ കഴിയുന്ന സംരംഭങ്ങൾ വളർത്തുകയെന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോർ, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി പ്രോജക്ട് ഡയറക്ടർ ദിവ്യ എസ് അയ്യർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് എന്നിവർ സംസാരിച്ചു.









0 comments