ആംബുലൻസിന് ഫിറ്റ്‌നസും ഇൻഷുറൻസും ഉണ്ടെന്ന് രേഖകൾ
കൊന്നിട്ടും ന്യായീകരണം; കോൺഗ്രസിന്റെ ക്യാപ്സൂൾ പൊളിച്ച് രേഖകൾ

ചികിത്സ കിട്ടാതെ മരിച്ച ബിനു (ഇടത്), ആംബുലൻസ് തടയുന്ന യൂത്ത് കോൺഗ്രസ് (നടുവിൽ), ആംബുലൻസിന്റെ രേഖകൾ (വലത്)
തിരുവനന്തപുരം: ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് വിതുര കല്ലൻകുടി ആര്യഭവനിൽ ബിനു(44) മരിക്കാനിടയായ സംഭവം ന്യായീകരിക്കാൻ കോൺഗ്രസ് നടത്തിയത് വ്യാജപ്രചരണം. ആംബുലൻസിന് ഇൻഷുറൻസും ഫിറ്റ്നസും ഇല്ലാത്തതിന്റെ പേരിൽ തടഞ്ഞു എന്നാണ് കോൺഗ്രസ് സൈബർ സേന സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്. യൂത്ത് കോൺഗ്രസിന്റെ സമരാഭാസത്തിൽപ്പെട്ട് ചികിത്സ കിട്ടാതെ ബിനു മരിച്ച് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിവിധ ഗ്രൂപ്പുകളിൽ മുഖംരക്ഷിക്കാൻ ഈ 'ക്യാപ്സൂൾ' വിതരണം.
എന്നാൽ രോഗിയുമായി പോയ 108 ആംബുലൻസിന് ഫിറ്റ്‌നസും ഇൻഷുറൻസും ഉണ്ടെന്ന് രേഖകൾ തെളിയിക്കുന്നു. സെപ്‌തംബർ 29 വരെ ഫിറ്റ്‌നസ് വാഹനത്തിനുണ്ട്. ഇൻഷുറൻസ് കാലാവധി അവസാനിക്കുന്നത് 2026 ജൂലൈ 16നാണ്. പൊല്യൂഷൻ പേപ്പറിന്റെ കാലാവധി 2026 ജൂലൈ 13 വരെയുണ്ട്. എല്ലാ ബുക്കും പേപ്പറുകളും ശരിയാണെന്നിരിക്കേ വാഹനം തടഞ്ഞ് ആരോപണമുയർത്തി സമരം നടത്തിയ യൂത്ത്‌കോൺഗ്രസുകാർ ഇത് പരിശോധിക്കാൻ തയ്യാറായില്ല.
ആംബുലൻസിന്റെ രേഖകൾ
ആംബുലൻസ് തങ്ങൾ തടഞ്ഞില്ലെന്ന വ്യാജപ്രചരണവും കോൺഗ്രസ് നടത്തി. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ പ്രവർത്തകർ വാഹനം തടയുന്നത് വ്യക്തമാണ്. ഗുരുതരനിലയിലുള്ള രോഗിയെ വൈകാതെ ആശുപത്രിയിലെത്തിക്കണമെന്നും വാഹനത്തിന് എല്ലാ രേഖകളുമുണ്ടെന്നും പലവട്ടം ആംബുലൻസ് ജീവനക്കാർ പറഞ്ഞിട്ടും സമരക്കാർ ചെവിക്കൊണ്ടില്ല. മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വാഹനത്തിന്റെ മുന്നിൽ കൊടിയും പിടിച്ച് ഇവർ നിന്നു. അപ്പോഴും മരണത്തോട് മല്ലിടുകയായിരുന്നു ഷിബു. വിതുര താലൂക്ക് മെഡിക്കൽ ഓഫീസർ പത്മ കേസരിക്ക് രൂക്ഷമായി സമരക്കാരോട് പ്രതികരിക്കേണ്ടി വന്നു.
മരണത്തിന് പിന്നാലെ കോൺഗ്രസ് നടത്തുന്ന വ്യാജപ്രചരണത്തിൽ ഒന്ന്
രോഗി മരിച്ചാൽ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പറഞ്ഞപ്പോഴാണ് അയഞ്ഞത്. വാഹനം തടയാതെ രോഗിയെ കൃത്യസമയത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ദാരുണാന്ത്യം സംഭവിക്കില്ലായിരുന്നു.
ബിനുവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുന്നു
ശനിയാഴ്‌ച പകലാണ് കണ്ണിൽച്ചോരയില്ലാത്ത ക്രൂരത അരങ്ങേറിയത്. ശനി പകൽ 2.30നാണ് ആസിഡ് ഉള്ളിൽച്ചെന്ന നിലയിൽ ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്‌ക്കുശേഷം ആംബുലൻസിൽ അടിയന്തരമായി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങവെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് തടഞ്ഞത്.









0 comments