വീടുകളും ബിസിനസ് കേന്ദ്രങ്ങളാകും
print edition നവകേരളത്തിലേക്ക് ഉറച്ച ചുവടുകൾ ; വിഷന്‍ കേരളം 2031 വ്യവസായ സെമിനാർ

വിഷന്‍- കേരളം 2031 വ്യവസായ സെമിനാറിന്റെ സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലകളിലെ പുരോഗതിയും ഭാവിസാധ്യതകളും മുന്നില്‍ കണ്ട് വ്യാവസായിക പശ്ചാത്തലം രൂപപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലായി വിഷന്‍ കേരളം 2031 വ്യവസായ സെമിനാർ മാറി.
പാരിസ്ഥിതിക ഉത്തരവാദിത്വവും സാമൂഹികതുല്യതയും ഉറപ്പാക്കുന്നതിനൊപ്പം വ്യാവസായികവളര്‍ച്ച നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നതിന് നയരൂപകര്‍ത്താക്കള്‍, വ്യവസായപങ്കാളികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്നുള്ള ഉള്‍ക്കാഴ്ചകള്‍ സെമിനാറിലൂടെ ഏകീകരിച്ചു. കേരളത്തെ വിജ്ഞാന- സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായകേന്ദ്രമായി സ്ഥാപിക്കുക, സുസ്ഥിരതയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുക, ഗവേഷണം, സംരംഭകത്വം, തൊഴില്‍ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയില്‍ ചര്‍ച്ചകള്‍ നടന്നു. മികച്ച നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, ആഗോളതലത്തില്‍ മത്സരാധിഷ്ഠിത വ്യവസായങ്ങള്‍ വളര്‍ത്തിയെടുക്കുക, അടിസ്ഥാനസൗകര്യങ്ങള്‍, നയങ്ങള്‍ തുടങ്ങിയവ പ്രയോജനപ്രദമാക്കുക എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമുണ്ടായി.
വീടുകളും ബിസിനസ് കേന്ദ്രങ്ങളാകും
സംസ്ഥാനത്തെ വ്യവസായമേഖലയുടെ സമഗ്രവികസനം ലക്ഷ്യംവച്ചുള്ള പരിഷ്‌കാരങ്ങൾ, വ്യവസായ ഇടനാഴികൾ, ഇന്നൊവേഷൻ ഹബ്ബുകൾ തുടങ്ങിയവ നടപ്പാക്കുമെന്ന് വ്യവസായവകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ പദ്ധതിരേഖ അവതരിപ്പിച്ച് മന്ത്രി പറഞ്ഞു. വ്യവസായ ടൗൺഷിപ്പുകളും പ്രത്യേക നിക്ഷേപമേഖലകളും സ്ഥാപിക്കുന്നതിന് ഊന്നൽ നൽകുന്ന ഈ പദ്ധതിക്കായി ഏകജാലക ക്ലിയറൻസ് ബോർഡ് നിയമം ഭേദഗതി ചെയ്യും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകൾ ബിസിനസ് കേന്ദ്രങ്ങളായി മാറുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. വ്യവസായ പാർക്കുകളുടെ വികസനത്തിന്റെ ഭാഗമായി 50 ക്യാമ്പസ് വ്യവസായ പാർക്കുകൾ, 100 സ്വകാര്യ വ്യവസായ പാർക്കുകൾ, 25 പ്രവാസി വ്യവസായ പാർക്കുകൾ എന്നിവ സ്ഥാപിക്കും. ഈ സമഗ്രമായ പദ്ധതികളുടെ ഫലമായി കെൽട്രോണിന്റെ വിറ്റുവരവ് 2000 കോടി രൂപയിലെത്തിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.









0 comments