ബദൽ ഉയർത്തി യോജിച്ച സമരം വേണം: വിജൂ കൃഷ്‌ണൻ

കൊച്ചി
അമേരിക്കയുടെ പ്രതികാരച്ചുങ്കത്തിനെതിരെ ബദൽ ഉയർത്തി യോജിച്ച സമരം വേണമെന്ന് കിസാൻസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ പറഞ്ഞു. കർഷകർ, കർഷകത്തൊഴിലാളികൾ, തൊഴിലാളി സംഘടനകൾ, വാണിജ്യ, വ്യവസായ രംഗത്തുള്ളവർ ഉൾപ്പെടെ മുഴുവൻ പേരെയും ഉൾപ്പെടുത്തിയാകണം സമരമെന്നും അദ്ദേഹം പറഞ്ഞു. ‘അമേരിക്കൻ പ്രതികാരച്ചുങ്കവും കേരളവും’ വിഷയത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയും ആനത്തലവട്ടം ആനന്ദൻ പഠന ഗവേഷണ കേന്ദ്രവും ചേർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻവിപണി തുറന്നുകിട്ടുകയാണ് പ്രതികാരച്ചുങ്കത്തിന് പിന്നിലെ ലക്ഷ്യം. അതിലൂടെ യുഎസ് ഉൽപ്പന്നങ്ങൾക്ക് ചുങ്കമില്ലാതെ കടന്നുവരാനാകണം. ചൈന തിരിച്ചടിച്ചപ്പോൾ അവർക്ക് ഏർപ്പെടുത്തിയ ചുങ്കം പിൻവലിച്ചു. മെക്‌സിക്കോയും കാനഡയും ശക്തമായി പ്രതികരിച്ചപ്പോൾ ചുങ്കം പൂജ്യമാക്കി. എന്നാൽ, ഇന്ത്യയിൽ കേന്ദ്രസർക്കാർ ട്രംപിനുമുന്നിൽ മുട്ടുമടക്കി. ട്രംപ് ആവശ്യപ്പെടുന്നതെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുകയാണ്. നവലിബറൽ, പുത്തൻ കാർഷികനയങ്ങളുടെ ഫലമായി 30 വർഷത്തിനിടെ അഞ്ചുലക്ഷത്തോളം പേർ രാജ്യത്ത് ആത്മഹത്യ ചെയ്‌തെന്നാണ് കണക്ക്. 1995 മുതൽ 2014 വരെ മൂന്നേകാൽ ലക്ഷം കർഷകർ കടക്കെണിമൂലം ജീവനൊടുക്കി. 2014ൽ തെരഞ്ഞെടുപ്പിനെ നേരിട്ട മോദി, കാർഷിക പ്രതിസന്ധിയില്ലാതാക്കും എന്നതടക്കമുള്ള വാഗ്‌ദാനങ്ങൾ നൽകിയാണ് അധികാരത്തിലെത്തിയത്.
എന്നാൽ, 11 വർഷത്തിനിടെ 1.20 ലക്ഷം കർഷക, കർഷക തൊഴിലാളികൾ ആത്മഹത്യചെയ്‌തു. നാഷണൽ ക്രൈംറെക്കോഡ്‌സ് ബ്യൂറോയുടെ കണക്കാണിത്. മറ്റൊരു കണക്കുപ്രകാരം മൂന്നരലക്ഷം തൊഴിലാളികളും ആത്മഹത്യ ചെയ്തു. രാജ്യത്ത് രൂക്ഷമായ പ്രതിസന്ധിയാണ്. കേന്ദ്രസർക്കാരിന് അതിനെ മറികടക്കാനാകുന്നില്ലെന്നും വിജൂ കൃഷ്‌ണൻ പറഞ്ഞു.









0 comments