മലപ്പുറത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ പരാമർശം യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തത്: ഡിവൈഎഫ്ഐ

തിരുവനന്തപുരം : മലപ്പുറം ജില്ലയെ കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശം ചരിത്ര വിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. മലപ്പുറം പ്രത്യേക തരം ആളുകളുടെ രാജ്യമാണെന്നും പ്രത്യേകം ചില ആളുകളുടെ സംസ്ഥാനമാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
സാഹോദര്യവും ബഹുസ്വരതയും ഉയർത്തിപ്പിടിച്ച് ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായും സാമൂഹ്യ വിവേചനങ്ങൾക്കെതിരായും ഉജ്ജ്വലമായ പോരാട്ടം നയിച്ച ജനതയും അതിൻ്റെ പാരമ്പര്യ പിൻപറ്റുന്നവരുമാണ് മലപ്പുറത്തുള്ളത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായി നടന്ന 1921ലെ മലബാർ സമരത്തിൻ്റെ ചരിത്രം മലപ്പുറത്തിനുണ്ട്. എഴുത്തച്ഛൻ്റെയും പുന്താനത്തിൻ്റെയും ഇ എം എസിൻ്റെയും കെ ദാമോരൻ്റെയും മഹാകവി വള്ളത്തോളിൻ്റെയും ഇടശ്ശേരിയുടെയും പി എസ് വാര്യരുടെയും നാടാണ് മലപ്പുറം. ആ നാടിനെ പ്രത്യേക വിഭാഗത്തിൻ്റേതാണെന്ന ചാപ്പയടിക്കാൻ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടമാണ് ആദ്യം ശ്രമിച്ചത്. പിന്നീട് ഹിന്ദുത്വ വർഗ്ഗീയവാദികളും മലപ്പുറം ജില്ലയുടെ രൂപീകരണ ഘട്ടത്തിൽ കോൺഗ്രസും ഈ വാദം പ്രചരിപ്പിച്ചു.
അത്തരം എല്ലാ വർഗ്ഗീയ പരാമർശങ്ങളെയും അതിജീവിച്ചാണ് മലപ്പുറത്തെ ജനത ഒറ്റ മനസോടെ ജീവിക്കുന്നത്. മലപ്പുറത്തെ പ്രശ്നവത്ക്കരിക്കാൻ കൊളോണിയൽ കാലത്ത് തുടങ്ങിയ ശ്രമം ഏറ്റെടുക്കുകയാണ് മതരാഷ്ട്രവാദികൾ ചെയ്തത്. അത് പലരെയും വിവിധതരത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഇത്തരം സ്വാധീനത്തിൽ പെട്ട് നടത്തുന്ന പ്രസ്താവനകൾ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.









0 comments