print edition വൈക്കത്തിന്റെ ശബ്ദമായി ഭാസി

ആനന്ദ് ബാബു
Published on Nov 04, 2025, 03:39 AM | 1 min read
വൈക്കം
ടെലിവിഷൻ ഹാസ്യതാരം എന്ന നിലയിൽ ജനമനസ്സുകൾ കീഴടക്കിയ വൈക്കം ഭാസി സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ. മോഹൻലാൽ സംവിധാനം ചെയ്ത് ‘ബറോസ്’ സിനിമയിലെ പ്രധാന കഥാപാത്രമായ വുഡൂവിന് ശബ്ദം നൽകിയതിലൂടെയാണ് ഭാസിയെ തേടി പുരസ്കാരം എത്തിയത്. ‘‘35 വർഷത്തെ കലാ ജീവിതത്തിനിടയിൽ 47 –ാം വയസിൽ ലഭിച്ച ഭാഗ്യമാണ് ബറോസ്. പുരസ്കാര നേട്ടത്തിൽ വലിയ സന്തോഷം. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇത്. ഈ നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും ലാലേട്ടനും ക്രിയേറ്റീവ് ഡയറക്ടർ ടി കെ രാജീവ് കുമാർ സാറിനും സമർപ്പിക്കുന്നു.’’
ടെലിവിഷൻ ഹാസ്യതാരം, മിമിക്രി താരം, നടൻ എന്നീ നിലകളിലെല്ലാം വൈക്കം ഭാസി നാടിന് സുപരിചിതനാണ്. ഈ പ്രകടനങ്ങൾ മോഹൻലാലിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് വുഡൂവിന്റെ കഥാപാത്രത്തിന് ശബ്ദം നൽകാൻ ഭാസിയെ ക്ഷണിച്ചത്. സംവിധായകൻ ജിത്തു ജോസഫിന്റെ നുണക്കുഴി എന്ന ചിത്രത്തിലാണ് അഭിനയിക്കാൻ ആദ്യ അവസരം ലഭിച്ചത്. 2022ലെ സംസ്ഥാന സർക്കാരിന്റെ മികച്ച ടെലിവിഷൻ ഹാസ്യ താരത്തിനുള്ള പുരസ്കാരവും വൈക്കം ഭാസിക്ക് ലഭിച്ചിരുന്നു. പുരസ്‌കാരനേട്ടത്തിൽ തലയാഴത്തെ വീട്ടിൽ അമ്മയും ഭാര്യയും മകനും അടങ്ങുന്ന കുടുംബവും വലിയ ആഹ്ലാദത്തിലാണ്. പരേതനായ വേലപ്പനാണ് ഭാസിയുടെ അച്ഛൻ. അമ്മ: കനകമ്മ. ഭാര്യ: ഷീജ. മകൻ: ആയുഷ്.







0 comments