എന്താണ് നിലപാട് എന്ന് ചോദ്യം, പ്രസിഡന്റ് പറയുമെന്ന് മറുപടി, ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി വി ടി ബൽറാമും

വി ടി ബൽറാമും രാഹുൽ മാങ്കൂട്ടത്തിലും | File Photo
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളിൽ പ്രതികരിക്കാതെ കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം. വിഷയത്തിൽ എന്താണ് നിലപാട് എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അത് കെപിസിസി പ്രസിഡന്റ് പറയും എന്നായിരുന്നു ബൽറാമിന്റെ പ്രതികരണം. ആവർത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും ബൽറാം മറുപടി നൽകിയില്ല.
അതേസമയം, വിവാദങ്ങളിൽ പ്രതികരിക്കാതെ അടൂരിലെ വീട്ടിൽത്തന്നെയാണ് രാഹുൽ. മാധ്യമങ്ങളോട് പ്രതികരിക്കാനോ സ്വകാര്യ ചടങ്ങുകളിൽപോലും പങ്കെടുക്കാനോ രാഹുൽ തയ്യാറായിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ എല്ലാം ഒഴിവാക്കി. പ്രതിഷേധം ഭയന്ന് മണ്ഡലമായ പാലക്കാട്ടേക്ക് പോകുന്നതും എംഎൽഎ തീരുമാനിച്ചിട്ടില്ല. രാഹുലിന്റെ ഗോഡ്ഫാദറായി വിശേഷിപ്പിക്കപ്പെടുന്ന ഷാഫി പറമ്പിൽ എംപിയാകട്ടെ വിവാദങ്ങൾ ചർച്ചയായ നിമിഷം മുതൽ മാധ്യമങ്ങളുടെ മുന്നിൽപ്പെടാതെ ഒളിച്ചോടുകയാണ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഫ്ലാറ്റിന് മുന്നിൽ കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ ബിഹാറിലേക്ക് പോകുകയായിരുന്നു ഷാഫി.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണമെന്നുള്ളത് കേരളത്തിന്റെ പൊതുവികാരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ ഒരു എംഎൽഎയ്‌ക്കെതിരായി ഇന്നേവരെ ഇത്ര വ്യക്തമായ തെളിവുകളുമായി പരാതി പെരുമഴ പ്രവാഹം ഉണ്ടായിട്ടില്ല. ആരോപണങ്ങളല്ല, വ്യക്തമായ തെളിവുകളാണ് പുറത്തു വന്നത്. പിതൃതുല്യനായി കാണുന്ന പ്രതിപക്ഷ നേതാവിനെ വിഷയം അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം യുവതി വ്യക്തമാക്കിയിരുന്നു. ഈ പരാതിക്കു ശേഷമാണ് ജനപ്രതിനിധിയാകുന്നതടക്കമുള്ള സ്ഥാനങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്നത്. ഇത് വളരെ ഗൗരവതരമായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.









0 comments