പാലക്കാട്ടും തൃശൂരിലും കോൺഗ്രസിൽ കൂട്ടരാജി , ബെന്നി ബെഹ്‌നാൻ ഇറങ്ങിപ്പോയി
print edition കലഹത്തിൽ കുരുങ്ങി യുഡിഎഫ് ; പലയിടത്തും സ്ഥാനാർഥികളായില്ല, ഘടകകക്ഷികളിലും അസ്വാരസ്യം,


ബിജോ ടോമി
Published on Nov 19, 2025, 03:35 AM | 2 min read
തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ മൂന്നു ദിവസം ശേഷിക്കെ പൊട്ടിത്തെറിയിൽ വലഞ്ഞ് യുഡിഎഫ്. പലയിടത്തും ഇതുവരെ സ്ഥാനാർഥികളെ നിർത്താനായിട്ടില്ല. പണംവാങ്ങി സീറ്റ് നൽകിയെന്നും ഇഷ്‌ടക്കാരെ തിരുകിക്കയറ്റിയെന്നും ആരോപിച്ച് പ്രവർത്തകരുടെ രാജി തുടരുന്നു. ഘടകകക്ഷികൾ തമ്മിലുള്ള അസ്വാരസ്യം വേറെയും.
തിരുവനന്തപുരത്ത് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിക്കത്ത് നൽകിയെങ്കിലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌ത് അനുനയിപ്പിച്ചു.
പണം വാങ്ങി സീറ്റ് വിറ്റെന്നാരോപിച്ച് പാലക്കാട് ഡിസിസിക്കെതിരെ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷ് രംഗത്തെത്തി. സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് ഡിസിസി അംഗം, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ 50 പേർ രാജിവച്ചു. നഗരസഭയിലെ കുന്നത്തൂർമേട് നോർത്ത് വാർഡിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് രാജി. സ്ഥാനാർഥി പ്രഖ്യാപനത്തിൽ അനാവശ്യ ഇടപെടൽ നടത്തിയെന്നാരോപിച്ച് വി ടി ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തുവന്നു.

എറണാകുളത്ത് ഡിസിസി നേതൃത്വം വിളിച്ച യോഗത്തിൽനിന്ന് ബെന്നി ബെഹനാൻ ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താൽപ്പര്യമുള്ളവരെ മാത്രമാണ് മത്സരിപ്പിക്കുന്നത് എന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെ തുടർന്ന് തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ 20ഓളം പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രി ഡിസിസി ഓഫീസിൽ പ്രതിഷേധവുമായെത്തി. ചാലക്കുടി നഗരസഭയിൽ ആദ്യം ലീഗിന് നൽകിയ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച ശേഷമാണ് കോൺഗ്രസ് ആര്യങ്കാലിൽ സ്ഥാനാർഥിയെ നിർത്തിയത്.
പത്തനംതിട്ടയിൽ തിരുവല്ല കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തോമസ് കോശിയുടെ നേതൃത്വത്തിൽ തിരുവല്ല മുനിസിപ്പാലിറ്റി 36-ാം വാർഡ് കമ്മിറ്റി ഒന്നാകെ രാജിവച്ചു. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പെരുമ്പാവൂരിൽ മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുലേഖാ കമാൽ രാജിവെച്ച് എസ്ഡിപിഐയിൽ ചേർന്നു. മലപ്പുറത്ത് മുസ്‌ലിം ലീഗിന്റെ ജമാഅത്തെ ബന്ധത്തിൽ പ്രതിഷേധിച്ച് ലീഗ് നേതാവും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമായ ബക്കർ പറവണ്ണ രാജിവച്ച് സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.









0 comments