ട്രംപ് ഇഫക്ട്: റബർ വില കുത്തനെ ഇടിയുന്നു

പി സി പ്രശോഭ്
Published on Apr 11, 2025, 12:46 AM | 1 min read
കോട്ടയം : ഇറക്കുമതിച്ചുങ്കം വർധിപ്പിച്ച് ലോകരാജ്യങ്ങളോട് "പ്രതികാരം' ചെയ്യുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി റബർ മേഖലയുടെയും നടുവൊടിക്കുന്നു. ഏപ്രിൽ മൂന്നിന് 199 രൂപയായിരുന്നു ആർഎസ്‌എസ് നാലിന്റെ വ്യാപാരിവില. 10 രൂപ കുറഞ്ഞ് 189ലെത്തി. കോട്ടയത്ത് റബർ ബോർഡ് വില ഈമാസം ഒന്നിന് 206 ആയിരുന്നത് 197 രൂപയായി.
റബറിന്റെ ഏറ്റവും വലിയ ഉപയോക്താവായ ചൈനക്കടക്കം അമേരിക്ക വൻ പ്രതികാരച്ചുങ്കം ഏർപ്പെടുത്തിയതാണ് തിരിച്ചടിയായത്. ലോകരാജ്യങ്ങൾക്ക് റബറുൽപന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി നടത്താൻ പറ്റാതായി. റബറിന്റെ ഡിമാൻഡ് കുറഞ്ഞതോടെ വിലയും കുറഞ്ഞു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയത് 27 ശതമാനം പ്രതികാരച്ചുങ്കമാണ്. ട്രംപ് ഏത് നിമിഷവും ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുമെന്ന അഭ്യൂഹം ആഗോള ചരക്കുനീക്കം മന്ദഗതിയിലാക്കി. റബറുൽപ്പന്നങ്ങളുടെ നീക്കം തടസപ്പെട്ടു. ഉൽപ്പാദനം സ്‌തംഭിച്ചു. ഇതോടെയാണ് റബറിന് ആവശ്യം കുറഞ്ഞതും വിലയിടിഞ്ഞതും. അന്താരാഷ്‌ട്ര വിപണിയിലെ ഇടിവ് ഞെട്ടിക്കുന്നതാണ്. ഈ മാസം ആദ്യം ബാങ്കോക്കിലെ റബർ വില 204 ആയിരുന്നു. ഇപ്പോൾ 177ലേക്ക് ഇടിഞ്ഞു.









0 comments