സമാനതകളില്ലാത്ത വികസനത്തിന്റെ പത്താം വർഷത്തിലേക്ക്; മധുരം പങ്കുവച്ച് മുഖ്യമന്ത്രി

കൊച്ചി: ജനങ്ങളോട് ചേർന്നു നിന്ന ജനാധിപത്യ സർക്കാർ പത്താം വാർഷിക നിറവിൽ. സമാനതകളില്ലാത്ത വികസനമാണ് എൽഡിഎഫ് സർക്കാരിന് കേരളത്തിൽ നടപ്പാക്കാനായത്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി, പി രാജീവ്, കടന്നപ്പള്ളി രാമചന്ദ്രൻ, കെ ബി ഗണേഷ്കുമാർ, റോഷി അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു. മാധ്യമപ്രവർത്തകർക്കും മുഖ്യമന്ത്രി മധുരം നൽകി.
വികസനവും ക്ഷേമവും മുഖമുദ്രയാക്കി തുടർ ഭരണത്തിലെത്തിയ രണ്ടാം പിണറായി സർക്കാർ അഞ്ചാംവർഷത്തിലേക്ക് കടക്കുകയാണ്. 2016ൽ അധികാരത്തിൽ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം മികവുറ്റതായിരുന്നു. അതിന്റെ ഫലമായാണ് 2021 മെയ് 20ൽ വർധിച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ചയുണ്ടായത്. നിരവധി വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കേരളം പിന്നീട് സാക്ഷിയായത് .
വീട്ടമ്മമാർക്ക് പെൻഷൻ നൽകുന്നതടക്കം ക്ഷേമ മേഖലയിലും വിഴിഞ്ഞം തുറമുഖവും ദേശീയപാതയും യാഥാർഥ്യമായതോടെ പുതിയ വ്യവസായ ഇടനാഴികളുൾപ്പെടെ വൈവിധ്യമാർന്ന പദ്ധതികളുമായി വികസനരംഗത്തും കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് സർക്കാർ. പ്രകടനപത്രികയിലെ വാഗ്‌ദാനം നിറവേറ്റുക മാത്രമല്ല നാടിന്റെ ഭാവി പരിഗണിച്ച് പുതിയ പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്യുന്നു. കേരളം പിന്നിലാണെന്ന് വരുത്തിത്തീർക്കാൻ പരിശ്രമിക്കുന്നവരുടെ മുന്നിലേക്ക് തന്നെയാണ് നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങളുടെ വാർത്തകളെത്തിയത്.
അടിസ്ഥാന മേഖലകൾ കൂടുതൽ കരുത്താർജിക്കണമെന്ന കാഴ്‌ചപ്പാടോടെയാണ് ഓരോ പദ്ധതിയും. കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കാറുള്ളതുപോലെ, സർക്കാരും ജനങ്ങളും പരസ്‌പരം കൈകോർത്തു നിൽക്കുന്നതും വർഗീയതയും വിഭാഗീയതയും കീഴ്‌പ്പെടുത്താൻ വരുമ്പോൾ മാനവികത ഉയർത്തിപ്പിടിക്കുന്നതുമായ മാതൃകയാണ് കേരളത്തിന്റെ പ്രത്യേകത. ഇത് തുടരണം എന്ന ജനകീയ ഇച്ഛ കേരളത്തിൽ മുഴങ്ങുന്നു.









0 comments