വാങ്ങി കൊണ്ടുപോകാൻ ഇത് പെൻഷൻ കാശല്ലല്ലോ; ദേശീയ അവാർഡ് നിർണയത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം: ഉർവശി

തിരുവനന്തപുരം: എന്താണ് അവാർഡിന്റെ മാനദണ്ഡമെന്ന് അറിയണമെന്ന് സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ഉർവശി. ‘അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ. അല്ലെങ്കിൽ ഇത്രപ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതിയെന്നുണ്ടോ? മികച്ച നടി, മികച്ച നടൻ എന്നിവയുടെയൊക്കെ മാനദണ്ഡം പറയണം. എന്തുകൊണ്ട് മികച്ച നടി എന്ന പുരസ്‌കാരം പങ്കുവച്ചില്ല. അവാർഡ് നിർണയിച്ചതിന്റെ ഡീറ്റെയ്‌ൽസ് ആരെങ്കിലും പറഞ്ഞു തരണം. പറഞ്ഞേ പറ്റൂ. കേന്ദ്രസർക്കാരായാലും അതുപറയാൻ ബാധ്യസ്ഥരാണ്. സുരേഷ് ഗോപിയൊക്കെ നിൽക്കുകയല്ലേ. അദ്ദേഹം ചോദിച്ച് പറയട്ടെ.
അല്ലാതെ തങ്ങൾക്ക് തോന്നിയതുപോലെ കൊടുക്കും. എല്ലാവരും വന്ന് വാങ്ങിച്ചോളുക എന്ന നിലപാട് ശരിയാകില്ല. വാങ്ങി കൊണ്ടുപോകാൻ ഇത് പെൻഷൻ കാശല്ലല്ലോ. – അവാർഡ് നിർണയത്തിൽ വീഴ്‌ചകളുണ്ടായെന്ന ശക്തമായ അഭിപ്രായം മാധ്യമങ്ങളുമായി പങ്കുവയ്‌ക്കുകയായിരുന്നു ഉർവശി.
വിജയരാഘന്റെ അഭിനയത്തിനും ഷാരൂഖ്‌ഖാന്റെ അഭിനയത്തിനും എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റക്കുറച്ചിൽ കണ്ടത്. ഷാരൂഖ് ഖാൻ എങ്ങനെ മികച്ച നടനായി, വിജയരാഘവൻ എങ്ങനെ സഹനടനായി. എന്തുകൊണ്ട് സ്‌പെഷ്യൽ ജൂറി പുരസ്‌കാരംപോലുമായില്ല. വിജയരാഘവന്റെ എക്‌സ്‌പീരിയൻസിനെ കുറിച്ച് ജൂറി അന്വേഷിച്ചിരുന്നോ.
ഉർവശിയുടെയും വിജയരാഘവന്റെയും അഭിനയത്തിന്റെ അളവ് ഇത്ര അളവിൽ കുറഞ്ഞുപോയി എന്ന് പറയണം. ആടുജീവിതം എന്ന സിനിമ എന്തുകൊണ്ട് പരാമർശിക്കാതെ പോയി. നമ്മുടെ ഭാഷയ്‌ക്ക് എന്തുകൊണ്ട് അർഹിച്ച പുരസ്‌കാരങ്ങൾ ലഭിച്ചില്ലെന്നും ഉർവശി ചോദിച്ചു.









0 comments