വികസനക്കുതിപ്പിന്‌ പുതിയ അധ്യായം: മുഖ്യമന്ത്രി

ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി 
തുരങ്കപാത നിര്‍മാണം 31ന്‌ തുടങ്ങും

thamarassery tunnel
വെബ് ഡെസ്ക്

Published on Aug 28, 2025, 02:13 AM | 1 min read


തിരുവനന്തപുരം

വയനാട് ആനക്കാംപൊയില്‍ – കള്ളാടി –മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം 31ന്‌ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പാരിസ്ഥിതിക അനുമതി ലഭിച്ചു. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പില്‍ പുതിയ അധ്യായത്തിനാണ്‌ തുടക്കമിടുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള തുരങ്കപാതയുടെ നിര്‍മാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റര്‍ പാതയിൽ 8.1 കിലോമീറ്റര്‍ ഇരട്ട ടണലാണ്‌. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡാണ് നിര്‍വഹണ ഏജന്‍സി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതില്‍ വനഭൂമി നേരത്തെ കൈമാറി. 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു. ടണല്‍ റോഡിലേക്കുള്ള പ്രധാനപാതയുടെ പ്രവൃത്തി ആരംഭിച്ചു.


രണ്ട് പാക്കേജുകളിലായാണ് നിര്‍മാണം. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത രണ്ടാമത്തെ പാക്കേജിലുമാണ്. നാലുവരി ഗതാഗതമാണ് ഉണ്ടാവുക. ടണല്‍ വെന്റിലേഷന്‍, അഗ്നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയവ തുരങ്കപാതയിലുണ്ടാകും.


ഒട്ടേറെ കടമ്പകള്‍ കടന്നാണ് പദ്ധതിക്ക്‌ അനുമതി നേടിയത്. പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍നിന്ന്‌ 22 കിലോമീറ്റര്‍കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും അറുതിയാകും. കേരളത്തില്‍നിന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. മലയോര മേഖലയുടെ സമഗ്രവികസനത്തിന് ഗുണകരമാവുന്ന ചരിത്രനേട്ടം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home