വിസി നിയമനം ; ഗവർണറുടെ ധിക്കാരത്തിന് കിട്ടിയ പ്രഹരം

തിരുവനന്തപുരം
ആർഎസ്‌എസ് അജൻഡ നടപ്പാക്കാൻ രാജ്യത്തെ നിയമ സംവിധാനത്തെവരെ വകവയ്‌ക്കാത്ത ഗവർണർ രാജേന്ദ്ര ആർലേക്കർക്കുള്ള അടിയാണ് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചത്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താൽകാലിക വിസി നിയമനത്തിൽ സർക്കാരിനാണ് പൂർണമായ അധികാരമെന്ന് സുപ്രീം കോടതി ഉത്തരവിട്ട് മഷി ഉണങ്ങും മുൻപാണ് ഗവർണർ അത് ധിക്കരിച്ചത്. ആ ചോദ്യം തന്നെയാണ് കോടതി ഗവർണറുടെ പ്രതിനിധിയായ അറ്റോർണിയോട് ചോദിച്ചത്. തങ്ങൾക്കാണ് അധികാരമെന്ന് സ്ഥാപിക്കാൻ നിയമത്തിലെ ചില ഭാഗംമാത്രം വായിച്ച അറ്റോർണിക്ക് കോടതി ഉത്തരവ് പൂർണമായും വായിച്ചുകൊടുത്തു. ഇതുപ്രകാരമാണോ നിയമനം നടത്തിയത് എന്ന ചോദ്യത്തിന് മറുപടിയില്ലായിരുന്നു. ചട്ടം പാലിച്ചേ മതിയാകൂവെന്ന് ചാൻസലറായ ഗവർണർക്ക് കോടതി താക്കീതും നൽകി.
സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം താൽക്കാലിക വിസി നിയമനം എന്ന് സുപ്രീം കോടതി സാങ്കേതിക സർവകലാശാല നിയമം സെഷൻ 13 (7), ഡിജിറ്റൽ സർവ്വകലാശാല നിയമം 11 (10) എന്നിവ ഉദ്ധരിച്ച് നിർദേശിച്ചിരുന്നു. ഇത് മുഖവിലയ്‌ക്കെടുക്കാതെ ഗവർണർ വീണ്ടും മുൻപിരുന്നവരെ തന്നെ താൽകാലിക വിസിമാരായി നിയമിച്ചു.
ആരിഫ് മൊഹമ്മദ് ഖാൻ ഗവർണറായിരുന്ന കാലത്ത് തുടങ്ങിയ വിസി നിയമനം സംബന്ധിച്ച കേസ് കൂടുതൽ ചട്ടവിരുദ്ധമായാണ് ആർലേക്കർ കൊണ്ടുപോയത്. മുഖ്യമന്ത്രിയും നിയമ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും സർക്കാരും നിയമ പ്രകാരം പോകാൻ മുൻകൈ എടുത്തിട്ടും വിരുദ്ധനിലപാടാണ് ഗവർണർ സ്വീകരിച്ചത്. കോടതികളിൽ നിന്ന് തുടർച്ചയായി പ്രഹരമേറ്റിട്ടും സർവ്വകലാശാലകളെ ഒരു വിധത്തിലും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന വാശി രാജ്‌ഭവനെ നിയമലംഘന കേന്ദ്രമാക്കി മാറ്റുകയാണ്.









0 comments