അവകാശങ്ങൾ ഉറപ്പാക്കുമ്പോൾ അനാവശ്യ നിയന്ത്രണങ്ങൾ വേണ്ടെന്ന് ഹെെക്കോടതി
50 പിന്നിട്ട ദമ്പതികൾക്ക് വാടകഗർഭധാരണത്തിന് അനുമതി നൽകി ഹൈക്കോടതി

കൊച്ചി : വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാൻ അമ്പതുവയസ് പിന്നിട്ട സ്ത്രീക്ക് ഹെെക്കോടതിയുടെ അനുമതി. കണ്ണൂർ സ്വദേശികളായ ദമ്പതികൾക്ക് പ്രായപരിധിയുടെ പേരിൽ അനുമതി നിഷേധിച്ച സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് എസ് മനുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. ദമ്പതികൾക്ക് ഒരാഴ്ചയ്ക്കകം യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാനും നിർദ്ദേശിച്ചു. വാടക ഗർഭധാരണത്തിന് അപേക്ഷിക്കുമ്പോൾ സ്ത്രീകൾക്ക് പ്രായം 23 മുതൽ 50വരെയും പുരുഷന്മാർക്ക് 26 മുതൽ 55 വരെയുമാണ് സറോഗസി നിയമപ്രകാരമുള്ള പ്രായപരിധി. എന്നാൽ 51 വയസ് തികയുന്നതിന്റെ തലേന്നുവരെ 50 വയസായി കണക്കാക്കാമെന്നു കോടതി വിലയിരുത്തി. ധാർമികവും നിയമപരവുമായ അവകാശങ്ങൾ ഉറപ്പാക്കുമ്പോൾ അനാവശ്യമായ നിയന്ത്രണങ്ങൾ പാടില്ലെന്നും കോടതി പറഞ്ഞു.
ദമ്പതികൾ ചികിത്സ നടത്തിയെങ്കിലും ഗർഭധാരണം സാധ്യമല്ലാതായതോടെ വാടക ഗർഭധാരണത്തിന് ശ്രമിക്കുകയായിരുന്നു. തുടർന്ന് ഗർഭപാത്രം വാടകയ്ക്ക് നൽകാൻ തയ്യാറായ യുവതിയുമായി ബോർഡിന്റെ അനുമതി തേടിയപ്പോഴാണ് പ്രായപരിധിയുടെ പേരിൽ അനുമതി നിഷേധിക്കപ്പെട്ടത്. സ്‌കൂൾ രേഖ പ്രകാരം 1974 ജൂൺ 21 ആണ് ഭാര്യയുടെ ജനനത്തീയതി . ആധാർ, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ജനന തിയതി 1978 ജൂൺ 21 ആണെന്നും സ്കൂൾ രേഖയ്ക്ക് പകരം അത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിംഗിൾബെഞ്ച് ഹർജി തള്ളി.
അതേസമയം സ്‌കൂൾ രേഖ പരിഗണിച്ച ഡിവിഷൻബെഞ്ച് ഹർജിക്കാരിയുടെ 50ാം ജൻമദിനം കഴിഞ്ഞെങ്കിലും 51 ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അനുമതി നൽകുകയായിരുന്നു.








0 comments