രാജീവ് ചന്ദ്രശേഖരനെതിരെ കലാപം: രാജഗോപാലിന്റെ അഭിമുഖം ആയുധമാക്കി സുരേന്ദ്രൻ വിഭാഗം


സ്വന്തം ലേഖകൻ
Published on Mar 26, 2025, 09:52 AM | 1 min read
കൽപ്പറ്റ : ബിജെപി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് ചന്ദ്രശേഖരനെതിരായ നീക്കം ശക്തമാക്കി സുരേന്ദ്രൻ വിഭാഗം. മുതിർന്ന നേതാവ് ഒ രാജഗോപാൽ, രാജീവ് ചന്ദ്രശേഖരനെതിരെ മുമ്പ് നൽകിയ അഭിമുഖം സുരേന്ദ്രൻ അനുകൂലികൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. 2017ൽ കാരവൻ മാഗസിന് രാജഗോപാൽ നൽകിയ അഭിമുഖമാണ് ചന്ദ്രശേഖരനെതിരായ ആയുധമാക്കുന്നത്.
"എനിക്ക് അറിയില്ല അദ്ദേഹം പാർടിയ്‌ക്കായി എന്തെങ്ങിലും ചെയ്‌തിട്ടുണ്ടോയെന്ന്. ദേശീയ നേതാക്കൾ വരുമ്പോൾ അദ്ദേഹം വരും, അവർ തിരിച്ചുപോകുമ്പോൾ അദ്ദേഹവും പോകും.' – രാജഗോപാലിന്റെ പ്രതികരണമിങ്ങനെയായിരുന്നു.
പരസ്യപ്രതികരണം ഒഴിവാക്കി സാമൂഹ്യമാധ്യമത്തിലൂടെ അക്രമണം ശക്തമാക്കാനാണ് സുരേന്ദ്രൻ വിഭാഗത്തിന്റെ തീരുമാനം. അണികൾക്കിടയിലും പൊതുസമുഹത്തിലും രാജീവ് ചന്ദ്രശേഖരൻ പാർടിയ്‌ക്കായി ഒന്നും ചെയ്യാത്തയാളാണെന്ന് ചിത്രീകരിക്കലാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പര്യടനത്തിൽ അവ്യക്തമായി മലയാളം സംസാരിക്കുന്ന രാജീവ് ചന്ദ്രശേഖരന്റെ വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. മലയാളം അറിയാത്ത ആളാണെന്ന പരിഹാസത്തോടെയാണ് പ്രചാരണം. നിയമനവിവരം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ ബിജെപിയുടെ പ്രദേശിക വാട്ട്‌സാപ് ഗ്രൂപ്പുകളിലടക്കം ഇവ പ്രചരിപ്പിച്ചു. അതൃപ്‌തിയുണ്ടെങ്കിലും പ്രതികരിക്കേണ്ടെന്ന തീരുമാനത്തിലാണ് എം ടി രമേശ്, ശോഭ സുരേന്ദ്രൻ വിഭാഗം.









0 comments