സമരം അവസാനിപ്പിക്കില്ലെന്ന പിടിവാശിയിൽ എസ്‌യുസിഐ

സ്വന്തം ലേഖിക
Published on Apr 14, 2025, 01:01 AM | 1 min read
തിരുവനന്തപുരം : സംയുക്ത ട്രേഡ് യൂണിയൻ തീരുമാനങ്ങളോടും മുഖംതിരിച്ച് സമരനാടകം തുടരാൻ എസ്‌യുസിഐ. ആശമാരെ കരുവാക്കി രാഷ്‌ട്രീയപ്രേരിത സമരം നടത്തുകയും സംസ്ഥാന സർക്കാരിനെ കുറ്റംപറയുകയും ചെയ്യുന്ന സമരക്കാർ ഇതുവരെ കേന്ദ്രത്തെ ചോദ്യംചെയ്യാൻ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയം. സംസ്ഥാന സർക്കാർ അഞ്ചുതവണ ചർച്ച നടത്തിയിട്ടും ഓണറേറിയം വർധന ചർച്ചചെയ്‌ത് നടപ്പാക്കാമെന്ന് ഉറപ്പുനൽകിയിട്ടും സമരത്തിൽനിന്ന് പിൻമാറാൻ അവർ തയ്യാറായില്ല.
സമരം തുടരുന്ന സാഹചര്യത്തിലാണ് ട്രേഡ് യൂണിയൻ സംഘടനകളുടെ അഭ്യർഥന മാനിച്ച് തൊഴിലാളി സംഘടനകളുമായി ആരോഗ്യമന്ത്രി ഏറ്റവുമൊടുവിൽ ചർച്ച നടത്തിയത്. ഇതിലുണ്ടായ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യേഗസ്ഥന്റെ നേതൃത്വത്തിൽ ആശമാരുടെ ഓണറേറിയം ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും പഠിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. ബഹുഭൂരിപക്ഷം ആശമാർ അംഗങ്ങളായ ട്രേഡ് യൂണിയനുകളും ഒറ്റക്കെട്ടായി ഈ തീരുമാനത്തെ അംഗീകരിച്ചതാണ്. എന്നാൽ സമരം ചെയ്യുന്നവർ കെഎഎച്ച്‌ഡബ്ല്യു സംഘടനയുമായി ആലോചിച്ച് അറിയിക്കാമെന്നുപറഞ്ഞ് പോകുകയും സമരം തുടരുകയുമായിരുന്നു. തുടക്കത്തിൽ 1500 ഓളം ആശമാർ സമരത്തിലുണ്ടായി. എന്നാൽ ഇപ്പോഴുള്ളത് 200ൽ താഴെ. സമരം രാഷ്‌ട്രീയപ്രേരിതമെന്ന് വ്യക്തമായതോടെ പലരും സമരം ഉപേക്ഷിക്കുകയായിരുന്നു.
ഐഎഎസ് ഓഫീസറടങ്ങുന്ന സമിതി: ഉത്തരവ് ഉടൻ
ആശമാരുടെ വിഷയം വിശദമായി പഠിക്കാനുള്ള ഐഎഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതി സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. ഇതിൽ ആരോഗ്യം, തൊഴിൽ, ധനം, എൻഎച്ച്എം വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുണ്ടാകും. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.









0 comments