print edition വർധിപ്പിച്ച ക്ഷേമപെൻഷൻ 20 മുതൽ ; ഒരാൾക്ക്‌ 3600 രൂപവീതം ലഭിക്കും

kerala the extreme povertyfree state in india
വെബ് ഡെസ്ക്

Published on Nov 17, 2025, 03:14 AM | 1 min read


തിരുവനന്തപുരം

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ 20 മുതൽ വിതരണംചെയ്യും. 3600 രൂപയാണ്‌ ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ്‌ വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീർത്തു. ഇതിനായി 1864 കോടി രൂപ ഒക്‌ടോബർ 31ന്‌ ധനവകുപ്പ്‌ അനുവദിച്ചിരുന്നു.


നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ പ്രഖ്യാപിച്ച്‌ അടുത്ത സർക്കാരിന്‌ ബാധ്യതയാക്കാനാണ്‌ ക്ഷേമപെൻഷൻ കൂട്ടിയത്‌ എന്നായിരുന്നു തുക വർധിപ്പിച്ചുള്ള പ്രഖ്യാപനത്തോട്‌ കോൺഗ്രസിന്റെ പ്രതികരണം. പ്രഖ്യാപനങ്ങൾ നവംബർ ഒന്നുമുതൽ നിലവിൽവരുമെന്ന സർക്കാരിന്റെ ഉറപ്പ്‌ ഓരോന്നായി നടപ്പാക്കപ്പെടുകയാണ്‌. ഇ‍ൗ നവംബറിൽത്തന്നെ മുൻ കുടിശ്ശികയും ഒപ്പം ഇ‍ൗ മാസത്തെ 2000 രൂപയുമുൾപ്പെടെ 3600 രൂപ ഒരുമിച്ചുകിട്ടുന്നതിന്റെ സന്തോഷത്തിലാണ്‌ 63,77,935 ഗുണഭോക്താക്കൾ. കഴിഞ്ഞ മാർച്ച്‌ മുതൽ അതത്‌ മാസം പെൻഷൻ വിതരണംചെയ്യുന്നുണ്ട്‌.


ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ നേരത്തെ 900 കോടിയോളം രൂപയാണ്‌ വേണ്ടിയിരുന്നത്‌. മാസം 400 രൂപകൂടി വർധിച്ചതിനാൽ 1050 കോടി രൂപ വേണം. ഇതിലെ നാമമാത്രമായ കേന്ദ്ര വിഹിതം കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ലെങ്കിലും അതും സംസ്ഥാനം മുൻകൂട്ടി വഹിക്കുകയാണ്‌. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെൻഷൻ എത്തും. ഒമ്പതര വർഷത്തെ എൽഡിഎഫ്‌ ഭരണത്തിൽ 80, 671 കോടി രൂപയാണ്‌ സർക്കാർ പെൻഷനുവേണ്ടി അനുവദിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home