എസ്‌എഫ്‌ഐയുടെ അഖിലേന്ത്യാ സമ്മേളനം ; വീണ്ടും കോഴിക്കോട്ടേക്ക്

പി കെ സജിത്
Published on Jun 27, 2025, 04:05 AM | 1 min read
കോഴിക്കോട്
അഞ്ചുപതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ അവകാശ പോരാട്ട ചരിത്രത്തിൽ പ്രോജ്വലമായ ഏടുകൾ രചിച്ച എസ്‌എഫ്‌ഐയുടെ അഖിലേന്ത്യാ സമ്മേളനത്തിന് കോഴിക്കോട് വീണ്ടും വേദിയാവുന്നു. ഇത് രണ്ടാംതവണയാണ് ദേശീയ പ്രസ്ഥാനത്തിന്റെ ധീരോദാത്തമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ചരിത്രനഗരി സമ്മേളനത്തിന് ആതിഥ്യമരുളു ന്നത്.
മതനിരപേക്ഷതയെയും നാനാത്വത്തിൽ ഏകത്വം എന്ന കാഴ്‌ചപ്പാടിനെയും തകർക്കുംവിധം മതരാഷ്‌ട്രവാദം ഇന്ത്യയിൽ ശക്തിപ്പെടുന്ന വർത്തമാനകാലത്താണ് വിദ്യാർഥി മുന്നേറ്റത്തിന്റെ 18–-ാം സമ്മേളനത്തിന് സാഹിത്യനഗരി വേദിയാവുന്നത്. വിജ്ഞാനത്തെ കാവിപുതപ്പിച്ച് വിദ്യാലയങ്ങളെ ഫാസിസ്റ്റ് പാഠശാലകളാക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെയുള്ള പുതുപോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതാവും സമ്മേളനം.
ഇത് നാലാംതവണയാണ് പൊരുതുന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തിന് കേരളം സാക്ഷ്യംവഹിക്കുന്നത്. എസ്‌എഫ്‌ഐ രൂപീകരണ സമ്മേളനത്തിന് വേദിയായത് കേരളമായിരുന്നു.
തലസ്ഥാനനഗരി രണ്ട് തവണ അഖിലേന്ത്യസമ്മേളനത്തിന് വേദിയായി.ആദ്യസമ്മേളനം 1970 ഡിസംബർ 27മുതൽ 30വരെയും എട്ടാം അഖിലേന്ത്യാ സമ്മേളനം 1993 ജനുവരിയിലും തിരുവനന്തപുരത്ത് ചേർന്നു.
2003 ഫെബ്രുവരിയിൽ കോഴിക്കോട് ചേർന്ന 11–-ാം സമ്മേളനം
സംസ്ഥാനത്തെ വിദ്യാർഥി മുന്നേറ്റരംഗത്ത് വലിയ കരുത്ത് പകർന്നു. അരലക്ഷം വിദ്യാർഥികൾ പങ്കെടുത്ത റാലി കോഴിക്കോടിനെ ഇളക്കിമറിച്ചു. റാലിയും പൊതുസമ്മേളനവും വംഗനാടിന്റെ ധീരപുത്രനും മുൻ മുഖ്യമന്ത്രിയുമായ ജ്യോതിബസുവും പ്രതിനിധി സമ്മേളനം വിഖ്യാത കവി ജാവേദ് അക്‌തറും ഉദ്‌ഘാടനംചെയ്‌തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടികളിൽ സിപിഐ- എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ധനശാസ്ത്രജ്ഞൻ പ്രഭാത് പട്‌നായക്, ചരിത്രകാരൻ ഡോ. കെ എൻ പണിക്കർ, ഡോ. ബി ഇക്‌ബാൽ തുടങ്ങിയവരും പങ്കെടുത്തു.









0 comments