മയക്കുമരുന്നുവിരുദ്ധ പോരാട്ടം ശക്തമാക്കി കേരളം ; ‘നോ ടു ഡ്രഗ്‌സ്’ അഞ്ചാംഘട്ടത്തിന് തുടക്കം

തിരുവനന്തപുരം
മയക്കുമരുന്നിനെതിരെ കേരളം തുടങ്ങിവച്ച പോരാട്ടം ഇനി കുടുംബങ്ങളിലേക്കും . ‘നോ ടു ഡ്രഗ്‌സ്’ ജനകീയ ക്യാംപയിന്റെ അഞ്ചാം ഘട്ടത്തിന് തുടക്കം. സമ്പൂർണ മയക്കുമരുന്ന് വിമുക്ത കുടുംബം, ക്യാംപസുകളിൽ ‘കോളേജ് പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്', കോളേജ് വിദ്യാർഥികൾക്കായി മത്സരങ്ങൾ, മയക്കുമരുന്നിന് അടിപ്പെട്ടവരുടെ പുനരധിവാസത്തിന് ‘നേർവഴി' എന്നിവയാണ് ലക്ഷ്യം. ലോകമയക്കുമരുന്നു വിരുദ്ധ ദിനത്തിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ അഞ്ചാം ഘട്ടത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
വിദ്യാർഥികളെയും യുവതലമുറയെയും ലഹരി മാഫിയയ്‌ക്ക് വിട്ടുകൊടുക്കാതിരിക്കാനും മയക്കുമരുന്നിന് അടിപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുമുള്ള ജനകീയ ക്യാംപയിനാണ് രണ്ടുവർഷത്തിലേറെയായി കേരളം ഏറ്റെടുത്തത്. 2022 ഒക്‌ടോബർ രണ്ടിനായിരുന്നു തുടക്കം. സ്കൂൾ തലം മുതൽ ജനകീയ പങ്കാളിത്തത്തോടെയാണ് പ ദ്ധതി നടപ്പാക്കുന്നത്. പൊലീസും എക്‌സൈസും ചേർന്നുള്ള എൻഫോഴ്‌സ്‌മെന്റ് നടപടികളും ക്യാംപയിന് കരുത്തായുണ്ട്. അഞ്ചാം ഘട്ടത്തിൽ മയക്കുമരുന്നു വിമുക്ത കുടുംബമാണ് പ്രധാന ലക്ഷ്യം. റെസിഡൻസ് അസോസിയേഷനുകളും കുടുംബശ്രീകളും പദ്ധതിയിൽ കൈകോർക്കും. മൂന്നുമാസത്തിനുള്ളിൽ മികച്ച ലഹരിവിമുക്ത പ്രവർത്തനം നടത്തുന്ന റെസിഡൻസ് അസോസിയേഷനുകൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ ഉപഹാരം നൽകും.
സ്‌കൂൾതല കർമപദ്ധതികൾക്കും വ്യാഴാഴ്‌ച തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ സ്‌കൂളിൽ മുഖ്യമന്ത്രി നിർവഹിച്ചു. സർക്കാർ ഓഫീസുകളിൽ ജീവനക്കാർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.








0 comments