ബിജെപി ജയിച്ചാൽ ആഹ്ലാദിക്കുന്ന പാർടിയായി കോൺഗ്രസ് മാറി
സവർക്കർ രാജ്യത്തെ വഞ്ചിച്ചയാൾ; എസ്എഫ്ഐ കാവിവൽക്കരണത്തിനെതിരെ ഫലപ്രദമായി ഇടപെടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കുവഹിക്കാതെ ബ്രിട്ടീഷുകാരുമായി സഹകരിക്കാൻ തയ്യാറായ സംഘപരിവാർ നേതാവാണ് സവർക്കറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര സമരങ്ങളുടെയൊന്നും ഭാഗമല്ലാത്തതിനാൽ തന്നെ സംഘപരിവാർ ചരിത്രം തിരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആൻഡമാനിൽ ജയിൽ ശിക്ഷ അനുഭിച്ച സ്വാതന്ത്ര്യ സമരപോരാളികളാരും ബ്രിട്ടീഷുകാർക്ക് മാപ്പു എഴുതി കൊടുത്ത് പോകില്ല. എന്നാൽ ബ്രിട്ടീഷുക്കാർക്ക് മാപ്പെഴുതി കൊടുത്ത് പോന്ന് സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചയാളാണ് സവർക്കർ. ആ സവർക്കറെയാണ് വീരത്വം കൊടുത്തും ആദരിച്ചും സംഘപരിവാർ വാഴ്ത്തിക്കൊണ്ട് നടക്കുന്നത്. സംഘപരിവാറിന്റെ കാവിവൽക്കരണത്തിനെതിരെ ഏറ്റവും ഫലപ്രദമായി ഇടപെടുന്ന സംഘനയാണ് എസ്എഫ്ഐ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ജയിച്ചാൽ ആഹ്ലാദിക്കുന്ന പാർടിയായി കോൺഗ്രസ് മാറി
യെച്ചൂരി –- കോടിയേരി ബാലകൃഷ്ണൻ നഗർ (സെൻട്രൽ സ്റ്റേഡിയം)
ബിജെപി ജയിച്ചാൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന പാർടിയായി കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി എല്ലാ കാര്യത്തിലും രാജ്യതാൽപ്പര്യത്തിനെതിരെ നീങ്ങുമ്പോൾ അതിനെതിരെ പ്രവർത്തിക്കാൻ മതനിരപേക്ഷ ശക്തികൾക്കാകണം. എന്നാൽ കോൺഗ്രസ് അതിനെതിരെനിന്നു. ഫലം ബിജെപിക്ക് അനുകൂലമായി.

യുജിസി റെഗുലേഷൻ: ലക്ഷ്യം കാവിവൽക്കരണം
യുജിസി റെഗുലേഷനിലൂടെ പൂർണമായ കാവിവൽക്കരണമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. വൈസ് ചാൻസലറിലൂടെ സർവകലാശാല ഭരണം ആർഎസ്‌എസ് കൈകളിൽ എത്തിക്കാനാണ് ശ്രമം. ആ രീതിയിലുള്ള നടപടികൾ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്‌ക്ക് ഗുണകരമല്ല. ഇതിനെയെല്ലാം നേരിട്ടാണ് കേരളം മുന്നോട്ട് പോകുന്നത്.
രാജ്യത്ത് ഒരു ബദൽ നയം നടപ്പിലാക്കുന്നത് കേരളമാണ്. 2011 മുതൽ 2016 വരെ യുഡിഎഫ് ഭരണകാലത്ത് രണ്ടു സർക്കാരുകൾ കേന്ദ്രം ഭരിച്ചു. ഇവ ഒരേ നയമാണ് നടപ്പാക്കിയത്. അതിന്റെ കെടുതി അനുഭവിച്ചവരാണ് കേരളീയർ. ഇപ്പോൾ ആ സ്ഥിതി മാറി. വിദ്യാഭ്യാസ മേഖലയിൽ പശ്‌ചാത്തല വികസനത്തിന് 5,000 കോടി രൂപയാണ് ചെലവഴിച്ചത്. ക്ലാസ് മുറികൾ സ്‌മാർട്ട് ആയി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല തകരാതെ പൊയത് ഇത്തരം ഇടപെടലുകളിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പൊതുവായ പ്രശ്‌നങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് എസ്‌എഫ്‌ഐ. അതിന്റെ പേരിൽ ഒട്ടേറെ ത്യാഗങ്ങളും അനുഭവിക്കേണ്ടി വന്നു. സംസ്ഥാനത്തിന്റെ വിദ്യാർഥി ചരിത്രത്തിൽ തെറ്റിനെതിരെ ഐതിഹാസിക പോരാട്ടം എസ്‌എഫ്‌ഐ നടത്തി. നിരവധി സഖാക്കൾ രക്‌തസാക്ഷിത്വം വഹിച്ചു. കെഎസ്‌യുവും എസ്‌ഡിപിഐ പോലുള്ള തീവ്രവാദ സംഘങ്ങളും ആർഎസ്‌എസും ആക്രമിച്ചു. എന്നാൽ ഒരു ഘട്ടത്തിലും ആ സംഘടനകൾ അക്രമികളെ തള്ളിപ്പറയാൻ തയ്യാറായില്ല. എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ ചെയ്‌താൽ അതൊന്നും പ്രധാന സംഭവമല്ല എന്ന നിലയാണ് മാധ്യമങ്ങൾക്ക്–- മുഖ്യമന്ത്രി പറഞ്ഞു.









0 comments