print edition ശബരിമല ശിൽപ്പപാളി, കട്ടിളപ്പടി കേസ് ; വിജിലൻസ് ചൂണ്ടിക്കാട്ടി എസ്‌ഐടി അന്വേഷിച്ചു


സി കെ ദിനേശ്
Published on Nov 22, 2025, 01:34 AM | 1 min read
തിരുവനന്തപുരം
ശബരിമല ശിൽപ്പപാളി, കട്ടിളപ്പടി കേസുകളിൽ കൂടുതൽ അറസ്‌റ്റിലേക്ക് കടന്നതോടെ ഇതൊന്നും സർക്കാരിന്റെ മേന്മകൊണ്ടല്ലെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയുമായി മാധ്യമങ്ങൾ.
ശബരിമലയിലെ ഒരു തരി സ്വർണം മോഷ്ടിച്ചയാളെപ്പോലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെയും സിപിഐ എമ്മിന്റെയും പ്രഖ്യാപിത നയമാണ് നിലവിൽ നടക്കുന്ന അന്വേഷണത്തിന്റെയും നടപടികളുടെയും കാതൽ. അയ്യപ്പസംഗമം പൊളിക്കാൻ പ്രതിപക്ഷവും ബിജെപിയും സംയുക്തമായാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ രംഗത്തിറക്കി ശിൽപ്പപാളിയുടെ പീഠം കാണാനില്ലെന്ന കള്ളം പ്രചരിപ്പിച്ചത്. ഇതിന്റെ തുടർച്ചയായാണ് പോറ്റിയുടെ സ്വർണമോഷണവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും പുറത്തുവരുന്നത്.
ഇക്കാര്യങ്ങളെല്ലാം ആദ്യം അന്വേഷിച്ചത് ദേവസ്വം വിജിലൻസ് ആണ്. ഒക്ടോബർ പത്തിന് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ആദ്യ അന്വേഷണ റിപ്പോർട്ടിൽ ബോർഡിന്റെ പങ്ക്, പ്രേരണ, ഗൂഢാലോചന എന്നിവയെല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ടാമത് കൊടുത്ത റിപ്പോർട്ടിൽ ദേവസ്വം ബോർഡിനെ പ്രതിചേർക്കണമെന്നും പറഞ്ഞു. സർക്കാരിനോ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ ആരെയെങ്കിലും രക്ഷിക്കണമെന്ന് ആഗ്രഹമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇൗ റിപ്പോർട്ട്. ദേവസ്വം ബോർഡ് തന്നെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇപ്പോഴത്തെ മാത്രമല്ല, 1998 മുതലുള്ള എല്ലാ സ്-പോൺസർഷിപ്പുകളും അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
എസ്‌ഐടി രൂപീകരിക്കണമെന്ന ഹൈക്കോടതി നിലപാടിനെ പിന്തുണച്ച സർക്കാർ മികച്ച ടീമിനേയും നൽകി. ഒക്ടോബർ പത്തിന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ നിലപാട് വ്യക്തമാക്കി: ‘ആരൊക്കെയാണ് കുറ്റവാളികൾ, ആർക്കെല്ലാം വീഴ്‌ചയുണ്ടായി തുടങ്ങിയവയെല്ലാം പുറത്തുവരും. ശക്തമായ നടപടിയുണ്ടാകും. അന്വേഷണം തീരുംവരെ കാത്തിരിക്കുക. ’
കോടതി നിരീക്ഷണമുണ്ടെങ്കിൽ പോലും ആഭ്യന്തര വകുപ്പ് വിചാരിച്ചാൽ അന്വേഷണം ഇഴയ്ക്കാനും തൽപരകക്ഷികളെ രക്ഷിക്കാനും കഴിയുമെന്നതിന് നിരവധി ഉദാഹരണങ്ങൾ 2011 – 16 കാലത്തെ യുഡിഎഫ് ഭരണം തെളിയിച്ചിട്ടുണ്ട്. അതിൽ നിന്ന് എത്ര വ്യത്യസ്തമാണ് എൽഡിഎഫ് ഭരണമെന്നതിന്റെ ഉദാഹരണം കൂടിയാണിത്.









0 comments