കാളവണ്ടി പോയിരുന്ന പാതയാ; ഇന്നോ

മുണ്ടക്കയം എരുമേലി മലയോര ഹൈവേയിൽ പ്രപ്പോസിൽ കപ്പ കച്ചവടം നടത്തുന്ന പടിപറമ്പിൽ ജെയിംസ്
എരുമേലി ‘കാളവണ്ടി പോയിരുന്ന ചെറിയ റോഡാണിത് 36 വർഷം മുന്പ്. വീതി തീരെയുണ്ടായിരുന്നില്ല. എന്നെങ്കിലും ജീപ്പ് വന്നാലായി. വന്യമൃഗങ്ങൾ നിർലോഭം കാടിറങ്ങും. ഏഴുവർഷം കൊണ്ട് എല്ലാം മാറി. പുതിയ റോഡായി. വീതി കൂടിയത്. വാഹനങ്ങൾ ചീറിപ്പായുവല്ലേ. എരുമേലയിൽനിന്ന് ശബരിമലയിലേക്ക് തീർഥാടകർ കാനപാതയിലേക്ക് കടന്നുപോകുന്നത് ഇതിലൂടെയാണ്. ഞങ്ങളെപ്പോലുള്ള നിരവധിപേർക്ക് ജീവനോപാധി നൽകുന്നതും ഇൗ റോഡാണ് ’. കരിങ്കല്ലുമുഴി– മുണ്ടക്കയം ദേശീയപാതയിലെ പ്രപ്പോസിൽ പാതയോരത്ത് കപ്പ കച്ചവടം നടത്തുന്ന ജെയിംസ് പടിപറന്പിൽ പറഞ്ഞു. സ്വന്തം പറന്പിൽ 1500 മൂട് കപ്പ വിളയിക്കുന്ന ജെയിംസ് റോഡരികിൽ കൊണ്ടുവന്ന് വിൽക്കുന്നു. വാഹനങ്ങളിൽ പോകുന്നവർ നിർത്തി വാങ്ങും. വിരമിച്ചിട്ടും സ്വകാര്യ എസ്‌റ്റേറ്റിൽ ജോലി നോക്കുന്ന ജെയിംസ് ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റിൽ അഞ്ച് കിലോമീറ്റർ നടത്തത്തിൽ അഞ്ചുവർഷമായി സ്വർണമെഡൽ ജേതാവാണ്. സംസ്ഥാന സർക്കാർ മലയോര ഹൈവേയിൽ ഉൾപ്പെടുത്തിയ 15.5 കിലോമീറ്റർ റോഡ് ഇനിയും വികസിപ്പിക്കും. ഇതിനുള്ള നടപടികൾ നടക്കുന്നു. കേന്ദ്ര റോഡ് ഗതാഗത– ഹൈവേ മന്ത്രാലയത്തിന്റെ കീഴിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പാണ് പണിനടത്തി പരിപാലിക്കുന്നത്. പരിപാലന കാലാവധി ഒക്‌ടോബറിൽ തീർന്നു. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് വികസിപ്പിക്കും. കാഞ്ഞിരപ്പള്ളിയിലെ മിനി പഴയത്തോട്ടത്തിൽ മുണ്ടക്കയം കണ്ണിമല മഠംപടിയിലെ ഭർതൃവീട്ടിലെത്തിയിട്ട് 20 വർഷത്തിലധികമായി. ‘നിരന്തരം വാഹനാപകടങ്ങൾ നടന്നിരുന്ന പ്രദേശമായിരുന്നു മഠംപടിയിലെ വളവ്. എരുമേലിയിലേക്ക് തീർഥാടകർ പോകുന്നത് ഇതുവഴിയാണ്. പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ഉയരവും വീതിയും കൂട്ടി പുത്തനാക്കിയതോടെ സുഖമായി. ശ്രദ്ധിച്ച് വന്നാൽ അപകടമുണ്ടാകില്ല’. ഭർത്താവ് തോമസ് മാത്യുവിന് സഹായവുമായി വളവിലെ പലചരക്ക് കടയിൽ ഇരിക്കുന്ന മിനി പറഞ്ഞു.








0 comments