‘മുണ്ട് മടക്കിക്കുത്താൻ അറിയാമെങ്കിൽ...’ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് യുവമോർച്ച നേതാക്കൾ

തിരുവനന്തപുരം
‘നിങ്ങൾക്ക് മുണ്ട് മടക്കിക്കുത്താൻ അറിയാമെങ്കിൽ ഞാൻ നിങ്ങളെ ഒരുകാര്യം ഓർമിപ്പിക്കുന്നു; "ഞങ്ങളെ വെറുതെ മഴയത്ത് നിർത്തരുത്’. ബിജെപിയിലെ അസ്വാരസ്യം പ്രകടമാക്കി രാജീവ് ചന്ദ്രശേഖറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബിജെപി പ്രവർത്തകരുടെ രൂക്ഷവിമർശം.
പോഷകസംഘടനാ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് വിമർശം. കെ സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കി ചുമതലയേറ്റതുമുതൽ സംഘടന പിടിച്ചടക്കാൻ രാജീവ് ചന്ദ്രശേഖർ ശ്രമിക്കുകയായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ, തനിക്ക് ഭീഷണിയാകുമെന്നു കരുതുന്നവരെ ഒതുക്കാനും അദ്ദേഹത്തിനായി. അതിന്റെ ഭാഗമായിരുന്നു പോഷക സംഘടന ഭാരവാഹികളെ നിശ്‌ചയിച്ചത്. ഇതിൽ പ്രതിഷേധിച്ചതിനാണ് യുവമോർച്ച നേതാക്കളായ എസ് എസ് ശ്രീരാഗ്, വിപിൻകുമാർ തൃപ്പലവൂർ, വിഷ്‌ണു കൈപ്പള്ളി എന്നിവരെ പുറത്താക്കിയത്.
രാജീവ് ചന്ദ്രശേഖറിന് ട്രോൾമഴ കിട്ടിയ ‘മുണ്ടുടുക്കാൻ അറിയാം’ എന്ന പ്രസംഗത്തിന്റെ ശൈലിയിലായിരുന്നു നടപടി നേരിട്ടവരുടെ സമൂഹമാധ്യമത്തിലൂടെയുള്ള മറുപടി. റേഷൻകാർഡിൽനിന്ന് പേരുവെട്ടുമോ എന്ന ചോദ്യത്തോടെയുള്ള പോസ്‌റ്റ് രാജീവ് ചന്ദ്രശേഖറിനെയും കണക്കിന് വിമർശിക്കുകയും പരിഹസിക്കുകയുംചെയ്യുന്നു. മുൻ പ്രസിഡന്റുമാർക്കുള്ള സംഘടനാശേഷിയില്ല, ജനതാദളിന് പണംകൊടുത്താണ് കർണാടകത്തിൽനിന്ന് എംപിയായത്, ബിസിനസ് ലക്ഷ്യമേയുള്ളു എന്നും ബിപിഎൽ കമ്പനിയെ ഭരിച്ചുതകർത്തതിനുശേഷം ബിജെപിയെ തകർക്കാനാണെന്നുമുള്ള വിമർശനങ്ങൾ പോസ്‌റ്റിലുണ്ട്. നടപടിക്ക് പിന്നാലെ പെരുങ്കടവിള പഞ്ചായത്ത് അംഗമായ എസ് എസ് ശ്രീരാഗ് ബിജെപി പാർലമെന്ററി നേതൃസ്ഥാനം രാജിവച്ചു.









0 comments