രാജ്ഭവൻ ഗവർണറുടെ തറവാട്ട് വക സ്വത്തല്ല: ബിനോയ് വിശ്വം

തൃശൂർ: രാജ്ഭവൻ ഗവർണറുടെ തറവാട്ട് വക സ്വത്തല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവർണറുടെ വാസ സ്ഥലത്ത് സ്ഥാപിച്ച ചിത്രം ഭാരത മാതാവിന്റെയല്ല. ആർഎസ്എസ് കൊടിപിടിച്ച ചിത്രമാണത്. അതിനൊപ്പമുള്ള ഭൂപടം ഇന്ത്യക്കാർക്ക് അറിയാത്തതാണ്. ഈ ചിത്രത്തിൽ തിരി കൊളുത്താൻ പറഞ്ഞാൽ, പോയി പണി നോക്കാൻ പറയും. സിപിഐ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
സ്വാതന്ത്ര്യ സമര കാലത്ത് ജയിൽ മോചിതനാവാൻ ബ്രിട്ടീഷ് റാണിയോട് മാപ്പിരന്ന സവർക്കറുടെ ആർഎസ്എസിന് ഭാരത മാതാവിന്റെ പേര് പറയാൻ പോലും അർഹതയില്ല. പഠനങ്ങളും ഗവേഷണങ്ങളും നടക്കേണ്ട സർവകലാശാലകളെ ഗവർണർ സംഘർഷഭരിതമാക്കുകയാണ്. സർവകലാശാലകളിൽ ഗവർണർക്ക് സർവാധികാരമില്ല.
കോൺഗ്രസ് ബിജെപിയിലേക്ക് ആളുകളെ കച്ചവടം നടത്തുകയാണ്. അഖിലേന്ത്യ വർക്കിങ് കമ്മിറ്റി ബിജെപിക്കുവേണ്ടി വാദിക്കുകയും എഴുതുകയും ചെയ്യുന്നു. ഗാന്ധിജിയെ കൊന്നവർക്കു മുന്നിൽ തലകുനിച്ചു നിൽക്കുകയാണ്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പിടിപ്പുക്കേടുമൂലമാണ് ഇന്ത്യാമുന്നണിക്ക് പ്രതീക്ഷിച്ച മുന്നേറ്റം നഷ്ടമായത്.
എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരട്ടെയെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതു മാറ്റാനായി എന്ത് തലതിരിഞ്ഞ പ്രവൃത്തികളും യുഡിഎഫ് ചെയ്യും. ബിജെപിയുമായി വലിയ ചങ്ങാത്തത്തിലാണ്. കോൺഗ്രസിന്റെ കൈപ്പത്തിയിൽ വടകര, ബേപ്പൂർ മോഡൽ സംഖ്യത്തിന്റെ തഴമ്പുണ്ട്. എസ്ഡിപി അടക്കം പുതുരൂപങ്ങളെ ചേർത്ത് അവിശുദ്ധ സംഖ്യം വിപുലീകരിച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ ആ നീക്കത്തെ ജനങ്ങൾ ചെറുത്തു തോൽപ്പിക്കും.അടിയന്തിരാവസ്ഥയെ ആദ്യഘട്ടത്തിൽ സിപിഐ അനുകൂലിച്ചത് തെറ്റായി. ആ തെറ്റ് ജനങ്ങളോട് ഏറ്റു പറഞ്ഞെന്നും ബിനോയ് വിശ്വം പറഞ്ഞു.









0 comments