രാഷ്ട്രീയ നിയമനത്തിന് രാജ്ഭവൻ ; സര്‍ക്കാര്‍ പരിഗണിക്കുന്നത് അക്കാദമിക് മികവ്

തിരുവനന്തപുരം
അക്കാദമിക് മികവ് മാനദണ്ഡമാക്കിയുള്ള വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ നിലപാടിനൊപ്പം സുപ്രീംകോടതിയും. സര്‍ക്കാരിന്റെ മുന്‍നിയമനങ്ങള്‍ ശരിവയ്ക്കുന്നതും സര്‍വകലാശാല ചട്ടങ്ങളുടെ സംരക്ഷണവും വ്യക്തമാക്കുന്നതാണ് സുപ്രീംകോടതി വിധി. വിസി നിയമനത്തിന്റെ മുന്‍ഗണന പട്ടിക മുഖ്യമന്ത്രിക്ക് നിശ്ചയിക്കാം എന്ന പരാമര്‍ശം ഇതിന്റെ സൂചനയാണ്. മുഖ്യമന്ത്രി നൽകുന്ന പട്ടികയിലെ മുൻഗണനാക്രമം അടിസ്ഥാനമാക്കി വേണം ചാന്‍സലര്‍ വിസിയെ നിയമിക്കേണ്ടതെന്നും വിയോജിപ്പുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണമെന്നുമാണ് വിധി.
കോളേജ്, സര്‍വകലാശാല എന്നിവിടങ്ങളില്‍ പത്ത് വര്‍ഷം പ്രൊഫസര്‍ഷിപ്പാണ് വിസിയുടെ പ്രധാനയോഗ്യതയായി സര്‍വകലാശാല ചട്ടങ്ങളിലുള്ളത്. മറ്റ് ഉയര്‍ന്ന അക്കാദമിക യോഗ്യതകള്‍കൂടെ പരിഗണിച്ചാണ് ഇക്കാലമത്രയും വിസി സ്ഥാനത്തേക്ക് അര്‍ഹതയുള്ളവരെ നിര്‍ദേശിച്ചത്. സ്ഥിരം താല്‍ക്കാലിക വിസി നിയമനങ്ങളില്‍ ഇതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, രാജ്ഭവന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ആജ്ഞാനുവര്‍ത്തികളെയാണ് ചാന്‍സലര്‍ക്ക് പ്രിയം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ മാത്രമുള്ള കേരള സര്‍വകലാശാലയില്‍ വൈദ്യശാസ്ത്ര രംഗത്ത് നിന്നുള്ള ഡോ. മോഹനന്‍ കുന്നുമ്മലിനെ നിയമിച്ചത് ഉദാഹരണമാണ്. കണ്ണൂര്‍ വിസി നിയമനത്തില്‍ തുടര്‍നിയമനത്തെ എതിര്‍ത്ത ഗവര്‍ണര്‍ ആരോഗ്യസര്‍വകലാശാലയില്‍തുടര്‍നിയമനവും നൽകി.
സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. കെ ശിവപ്രസാദിനെ നിയമിച്ചത് സംഘപരിവാര്‍ അധ്യാപക സംഘടന ഭാരവാഹിയെന്ന നിലയ്ക്കാണ്. സര്‍വകലാശാലകളില്‍ സംഘപരിവാര്‍ സംഘടനകള്‍ രൂപീകരിക്കുക, കൂടുതല്‍ പേരെ ആര്‍എസ്എസിലേക്ക് അടുപ്പിക്കുക എന്ന ചുമതലയാണ് ഇവര്‍ക്ക് നല്കിയിട്ടുള്ളത്. സര്‍വകലാശാലകളില്‍ ഭരണപ്രതിസന്ധിയും കലാപാന്തരീക്ഷവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.









0 comments