റെയിൽനീരിന് ഇന്നുമുതൽ നാമമാത്ര ഇളവ്: കുപ്പിവെള്ളത്തിലും റെയിൽവേയുടെ കൊള്ള

സുനീഷ് ജോ
Published on Sep 22, 2025, 09:35 AM | 1 min read
തിരുവനന്തപുരം : കുപ്പിവെള്ളത്തിലും ഇന്ത്യൻ റെയിൽവേയുടെ കൊള്ള. ജിഎസ്‌ടി നിരക്ക് 18ൽനിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിട്ടും അതിന്റെ പ്രയോജനം നൽകാതെയാണ് തട്ടിപ്പ്. റെയിൽവേ യാത്രക്കാരെ ലക്ഷ്യമിട്ട് നൽകുന്ന കുടിവെള്ളമായ ‘റെയിൽ നീരിന്’ ഒരു രൂപയാണ് കുറച്ചത്. ലിറ്ററിന് 15ൽനിന്ന് 14 രൂപയായും അരലിറ്ററിന് പത്തിൽനിന്ന് ഒന്പത് രൂപയുമായാണ് ഇളവ് വരുത്തിയത്. ഇത് തിങ്കൾമുതൽ പ്രാബല്യത്തിലായി. ലിറ്ററിന് രണ്ട് രൂപയോളം കുറയ്ക്കാമായിരുന്നിടത്താണ് ഇൗ നടപടി. പ്രതിദിനം 17.68 ലിറ്റർ വെള്ളമാണ് ഉൽപ്പാദിപ്പിക്കുന്നത്. 14 പ്ലാന്റുകളിൽനിന്നായാണിത്.
ഇതിൽ കേരളത്തിൽ പാറശാലയിൽമാത്രമാണ് ബോട്ടിലിങ് പ്ലാന്റുള്ളത്. തിരുവനന്തപുരം ഡിവിഷന് കീഴിലാണ് ഇവിടെനിന്നുള്ള കുപ്പിവെള്ളമെത്തുന്നത്.
നിരവധി സ്വകാര്യ കുപ്പിവെള്ള കന്പനികൾക്കും വെള്ളം വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇവയിൽ പലതും ഗുണമേന്മയില്ലാത്തതെന്ന് നിരവധി പരിശോധനകളിൽ പിടിച്ചിട്ടുണ്ട്. അത്തരം ഘട്ടത്തിൽ കെയ്‌സുകൾ മാറ്റുകയാണ് പതിവ്. പാലക്കാട് ഡിവിഷന് കീഴിൽ പ്ലാന്റിലെങ്കിലും റെയിൽനീർ പ്രധാന സ്റ്റേഷനുകളിൽ ലഭ്യമാണ്.കേരള സർക്കാർ ഉൽപ്പാദിപ്പിക്കുന്ന കുപ്പിവെള്ളത്തിന് തിരുവനന്തപുരം, കൊല്ലം, ചിറയിൻകീഴ്, തൃശൂർ എന്നിവിടങ്ങളിലാണ് വിൽപ്പനയ്ക്ക് അനുമതി. റെയിൽനീരിന് ക്ഷാമമുണ്ടാകുന്പോൾ നൽകാനാണ് ധാരണ.
സുജലത്തിന് 10 രൂപ
സംസ്ഥാന സർക്കാർ ‘സുജലം’ പദ്ധതി വഴി നൽകുന്ന വെള്ളത്തിന് ലിറ്ററിന് 10 രൂപയാണ് വില. ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ച്ചർ ഡെവലപ്പ്‌മെന്റ് കോർപറേഷന് കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ‘ഹില്ലി അക്വ’ റേഷൻ കടകൾ, കെ സ്റ്റോർ, കൺസ്യൂമർഫെഡ് സ്ഥാപനങ്ങൾ, ജയിലുകളുടെ ഫ്രീഡം ഫുഡ് സ്റ്റാൾ, ഹില്ലി അക്വ ഒൗട്ട്‌ലറ്റുകൾ എന്നിവിടങ്ങളിലൂടെയാണ് വെള്ളം നൽകുന്നത്. പ്രതിദിന ഉൽപ്പാദനം 75,000 ലിറ്ററാണ്. അരുവിക്കരയിലും തൊടുപുഴയിലുമാണ് പ്ലാന്റുകൾ.അരലിറ്റർമുതൽ 20 ലിറ്റർവരെ ബോട്ടിലുകളിൽ വെള്ളം ലഭിക്കും. വർഷം 13.4 കോടി രൂപയാണ് വരുമാനം.ആലുവയിൽ ഡിസംബറിൽ പുതിയ പ്ലാന്റ് ആരംഭിക്കും. ഇതിന് പുറമേ കട്ടപ്പന, ചക്കിട്ടപ്പാറ (കോഴിക്കോട്) എന്നിവിടങ്ങളിലും പ്ലാന്റുകൾ ആരംഭിക്കാനുള്ള നടപടി തുടങ്ങി. ഗുണമേന്മയുള്ള വെള്ളമാണ് കുറഞ്ഞ നിരക്കിൽ നൽകുന്നത്.









0 comments