അടുത്ത വർഷത്തെ എൻജിനീയറിങ് പ്രവേശനത്തിൽ ഏകീകരണ നടപടിയിലേക്ക് കടക്കാനാവുമെന്നാണ് സർക്കാർ വിചാരിക്കുന്നത്: ആര്‍ ബിന്ദു

തിരുവനന്തപുരം: ഏതു സാഹചര്യത്തിലും അടുത്ത വർഷത്തെ എൻജിനീയറിങ് പ്രവേശനത്തിൽ പുതുക്കിയ ഏകീകരണ നടപടിയിലേക്ക് കടക്കാനാവുമെന്നാണ് സർക്കാർ വിചാരിക്കുന്നതെന്നു മന്ത്രി . അതുവഴി അടുത്ത അധ്യയനവർഷത്തിലായാൽപോലും എല്ലാ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണമെന്ന സർക്കാരിന്റെ കാഴ്ചപ്പാട് പ്രാവർത്തികമാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു
ഈ വർഷത്തെ കീം പ്രവേശന നടപടികളിൽ ഇടപെടില്ലെന്നും രണ്ടാഴ്ചക്കു ശേഷം വീണ്ടും സർക്കാരിൻ്റെ വാദം കേൾക്കാമെന്നും സുപ്രീംകോടതി നിലപാടെടുത്തിരിക്കുകയാണ്. കീം പ്രോസ്പെക്ടസിൽ മാറ്റം വരുത്തി സർക്കാർ നടപ്പാക്കാൻ നിർദ്ദേശിച്ച മാർക്ക് ഏകീകരണനടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും എല്ലാ വിദ്യാർത്ഥികൾക്കും അതുവഴി നീതി ഉറപ്പാക്കാനുമാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് ആഗ്രഹിച്ചത്. അതുപ്രകാരമാണ് പ്രോസ്പെക്ടസിൽ മാറ്റങ്ങൾ നിർദ്ദേശിച്ചത്. അതനുസരിച്ചു തയ്യാറാക്കിയ കീം റാങ്ക് പട്ടിക ബഹു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പുതുക്കി പ്രസിദ്ധീകരിച്ചത്.
ആഗസ്റ്റ് 14നകം പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് എ ഐ സി ടി ഇ മാർഗ്ഗനിർദ്ദേശം നിലവിലുണ്ട്. എ ഐ സി ടി ഇ മുന്നോട്ടുവെച്ചിട്ടുള്ള ഈ സമയക്രമം പാലിക്കാൻ ഈ വർഷം സർക്കാർ നിർബന്ധിതമാണ്. ഇത് ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട്, ഓപ്ഷനുകൾ സ്വീകരിച്ച് അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കാൻ കുറഞ്ഞത് മുപ്പതു ദിവസമെങ്കിലും ആവശ്യമാണെന്ന നിലപാടാണ് സുപ്രീം കോടതിയിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. പ്രവേശന നടപടിക്രമം പൂർത്തീകരിക്കാൻ നിർദ്ദേശിച്ച സമയക്രമത്തിൽ എ ഐ സി ടി ഇ മാറ്റം വരുത്താൻ തയ്യാറാണെങ്കിൽ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന നിലപാടും സുപ്രീം കോടതിയിൽ സർക്കാർ കൈക്കൊണ്ടു.









0 comments