ഒരിക്കലും നടക്കില്ലെന്ന് കരുതിയ പദ്ധതികൾ എൽഡിഎഫ് സർക്കാർ നടപ്പാക്കി: മുഖ്യമന്ത്രി

വയനാട് തുരങ്കപാത നിർമാണോദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു- ഫോട്ടോ: ജഗത് ലാൽ
കോഴിക്കോട്: കേരളത്തിൽ ഒരിക്കലും നടക്കില്ലെന്ന് ഭൂരിപക്ഷം ജനങ്ങളും കരുതിയ പദ്ധതികളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 വർഷം കാത്തിരുന്നാൽ പോലും നടപ്പാകാത്ത പദ്ധതികളാണ് സർക്കാർ യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ആനക്കാംപൊയിലിൽ– കള്ളാടി– മേപ്പാടി ഇരട്ട തുരങ്ക പാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തുരങ്കപാത പൂർത്തിയാവുമ്പോൾ കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയും ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മൂന്നാമത്തെ തുരങ്ക പാതയുമായി മാറും. താമരശേരി ചുരം വഴിയുള്ള ഗതാഗത പ്രശ്നങ്ങൾക്കും ശ്വാശത പരിഹാരമാകും. കേരളത്തിന്റെ വ്യാപാര, വാണിജ്യ, ടൂറിസം മേഖലയ്ക്ക് തുരങ്കപാത പുതിയ കുതിപ്പ് നൽകും. വയനാട്ടിലെ ജനതയുടെ ദീർഘകാല സ്വപ്ന സാഫല്യം കൂടിയാണ് പദ്ധതി.
ഇങ്ങനെ എത്രയെത്ര സ്വപ്നങ്ങളാണ് സർക്കാർ സഫലീകരിച്ചത്. ദേശീയ പാത, ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ കൊച്ചി പവർ ഹൈവേ തുടങ്ങിയ പദ്ധതികൾ എല്ലാം ഇതിന് ഉദാഹരണമാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും നിർമാണ ഘട്ടത്തിലാണ്. ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികളാണ് സർക്കാർ യാഥാർഥ്യമാക്കിയത്. ഇത്തരം നേട്ടങ്ങൾ കയ്യെത്തിപ്പിടിച്ചത് എളുപ്പത്തിലല്ല. ഒരുപാട് പരിമിതികളും എതിർപ്പുകളുമുണ്ടായി. ഇത്തരം പലതിനെയും മറികടന്നാണ് അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കാൻ സർക്കാരിന് കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.







0 comments