കോൺഗ്രസ് സമരത്തിൽപ്പെട്ട് യുവാവിന്റെ മരണം; പൊലീസ് കേസെടുത്തു

വിതുര: തിരുവനന്തപുരം വിതുരയിൽ കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിക്കാനുണ്ടായ സാഹചര്യത്തിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകരായ പത്ത് പേർക്കെതിരെയാണ് കേസെടുത്തത്. ഡിസിസി ജനറൽ സെക്രട്ടറി റോഷിപാൽ ലാൽ ആണ് ഒന്നാം പ്രതി. ഹോസ്‌പിടൽ ആക്ട് അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആംബുലൻസ് തടഞ്ഞുള്ള സമരത്തെ തുടർന്ന് ആദിവാസി യുവാവായ വിതുര സ്വദേശി ബിനു (44) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതിനെ തുടർന്നായിരുന്നു ബിനുവിന്റെ മരണം.
തിരുവനന്തപുരം വിതുര ആശുപത്രിക്ക് മുന്നിലായിരുന്നു സമരം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ബന്ധുക്കൾ വിതുര ആശുപത്രിയിലെത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞത്. ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. പിന്നാലെ രോഗി മരിക്കുകയായിരുന്നു.









0 comments