ദേശാഭിമാനിയുടെ പേരിൽ വ്യാജപ്രചാരണം: പിന്നിലുള്ളവരെക്കുറിച്ച് സൂചനകൾ ലഭിച്ചു

ദേശാഭിമാനിയുടെ പേരിൽ വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ച കാർഡുകളിൽ ചിലത് (ഇടത്), തമ്പാനൂർ പൊലീസ് സ്റ്റേഷൻ (വലത്)

സ്വന്തം ലേഖകൻ
Published on Apr 25, 2026, 08:20 PM | 1 min read
തിരുവനന്തപുരം: ദേശാഭിമാനിയുടെ പേരിൽ തുടർച്ചയായി വ്യാജപ്രചാരണം നടത്തുന്നതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതികളിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. തമ്പാനൂർ എസ്എച്ച്ഒ ബി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സിപിഐ എമ്മിനും നേതാക്കൾക്കുമെതിരെ അസംബന്ധങ്ങൾ എഴുതി ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡുകൾ ഇറക്കി സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനെതിരെ ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്റ് എഡിറ്റർ എം സ്വരാജ് എന്നിവരാണ് പരാതി നൽകിയത്.
പൊലീസ് മേധാവിക്ക് ലഭിച്ച പരാതികൾ തമ്പാനൂർ പൊലീസിന് കൈമാറുകയായിരുന്നു. വ്യാജ കാർഡുകളും ലിങ്കുകളും സഹിതമാണ് പരാതി നൽകിയത്. വ്യാജ പ്രചാരണം ആസൂത്രിതമാണെന്നും ഇതിന് പിന്നിലുള്ളവരെക്കുറിച്ച് സൂചനകൾ ലഭിച്ചതുമായി പൊലീസ് അറിയിച്ചു.
ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾവഴിയും കോൺഗ്രസിലെയും മുസ്ലീംലീഗിലെയും സംഘപരിവാർ ചില പ്രവർത്തകരുടെയും പേരിലുമാണ് വ്യാജ പ്രചാരണം. നേരത്തെ വ്യാജകാർഡുകൾ ഇറക്കിയിരുന്നെങ്കിലും ഇപ്പോൾ വ്യാപകമായ സാഹചര്യത്തിലാണ് പരാതി നൽകിയത്.
ദുരിതബാധിതരിൽനിന്ന് മുസ്ലീം ലീഗ് 12,000 രൂപ വീതം നിർബന്ധിത പിരിവ് നടത്തിയത് ദേശാഭിമാനി വാർത്തയാക്കിയിരുന്നു. എന്നാൽ ഇൗ വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചതായി ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡിറക്കി പ്രചരിപ്പിച്ചു.
പ്രതീഷ് വിശ്വനാഥൻ എന്ന സംഘപരിവാർ നേതാവ് എം സ്വരാജിനെ സന്ദർശിച്ചു എന്ന നിലയിൽ വ്യാജചിത്രം ആദ്യം പ്രചരിപ്പിച്ചു. പിന്നീട്, സൗഹൃദം കൊണ്ടാണ് സന്ദർശിച്ചതെന്നും വിവാദമാക്കരുതെന്നും എം സ്വരാജ് പറഞ്ഞതായി ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡിറക്കി പ്രചരിപ്പിച്ചു. കെ ടി ജലീലിന്റെ വിശദീകരണം എന്ന നിലയിലും ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡിറക്കിയിരുന്നു.











0 comments