ലഹരി പരിശോധനയ്ക്കിടെ പൊലീസിന് മർദനം; പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കോഴിക്കോട്: ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി ഇന്ന് കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും.
കോഴിക്കോട് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി തള്ളിയതിന് പിന്നലെയാണ് ബുജൈർ ജില്ലാകോടതിയെ സമീപിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് നേരത്തെ ജാമ്യം നിഷേധിച്ചത്.
ഈ മാസം 2നാണ് കുന്നമംഗലം ചൂലാംവയലിൽ വച്ച് പി കെ ബുജൈർ ലഹരി പരിശോധനയ്ക്ക് എത്തിയ പൊലീസിനെ ആക്രമിച്ചത്. പതിമംഗലം സ്വദേശിയായ ബുജൈർ ലഹരി ഇടപാട് നടത്താൻ ചൂലാംവയൽ ബസ് സ്റ്റോപ്പിനുമുന്നിൽ എത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. വാഹനമുൾപ്പെടെ പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ ബുജൈർ പൊലീസുകാരെ തള്ളുകയും മുഖത്തും നെഞ്ചിലും ഇടിക്കുകയും ചെയ്തു. കുന്നമംഗലം പൊലീസ് സ്റ്റേഷനിലെ എസ്സിപിഒ അജീഷിന് പരിക്കേറ്റു. രാത്രി ഒമ്പതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ബുജൈറിന്റെ ബൈക്കിൽനിന്ന് ലഹരി പദാർഥങ്ങൾ പൊതിയാനുള്ള പേപ്പറും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. ലഹരിമരുന്ന് കേസിൽ കഴിഞ്ഞദിവസം ചൂലാംവയലിൽ പിടിയിലായ ആമ്പ്രമ്മൽ റിയാസിന്റെ വാട്സാപ് ചാറ്റുകളിൽ ബുജൈറുമായി ചേർന്നുള്ള ലഹരി ഇടപാടുകളുടെ വിവരങ്ങളുണ്ട് എന്നാണ് വിവരം.









0 comments