മുഖ്യമന്ത്രിക്ക് ബഹ്‌റൈനില്‍ ഉജ്വല സ്വീകരണം

പ്രതീകാത്മക ചിത്രം
അനസ് യാസിൻ
Published on Oct 17, 2025, 02:58 AM | 1 min read
മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് തുടക്കമായി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വ്യഴാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി എത്തിയത്. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചീഫ് സെക്രട്ടറി എ ജയതിലക് മുഖ്യമന്ത്രിക്കൊപ്പമുണ്ട്. പ്രവാസി വ്യവസായി വര്‍ഗീസ് കുര്യന്‍, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി ശ്രീജിത്ത്, ചെയര്‍മാന്‍ രാധാകൃഷ്ണപിള്ള, ലോക കേരളസഭാംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, പികെ ഷാനവാസ്, ബഹ്‌റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ലുലു ഇന്റർ നാഷണൽ ഗ്രൂപ്പ് ഡയറക്ടർ ജൂസര്‍ രുപവാല തുടങ്ങിയവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.
വെള്ളിയാഴ്ച പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. മലയാളം മിഷനും ലോക കേരളസഭയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍, മന്ത്രി സജി ചെറിയാന്‍, എം എ യൂസഫ് അലി, ചീഫ് സെക്രട്ടറി എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ബഹ്‌റൈനുപുറമേ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. 24ന് ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലും 25ന് സലാലയിലുമാണ് അടുത്ത സന്ദര്‍ശനം. മസ്‌കത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലും സലാലയില്‍ അല്‍ ഇത്തിഹാദ് സ്‌റ്റേഡിയത്തിലെ പരിപാടിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
30ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മലയാളോത്സവം പരിപാടിയിലും കുവൈത്തില്‍ മന്‍സൂരിയായിലെ അല്‍ അറബി ക്ലബില്‍ നവംബർ എട്ടിന് നടക്കുന്ന പരിപാടിയിലും പങ്കെടുക്കും. നവംബർ ഒന്‍പതിന് ദുബായിലെയും അബുദാബിയിലെ സിറ്റി ഗോള്‍ഫ് ക്ലബിലുമാണ് പരിപാടി.









0 comments