വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളം ; കേന്ദ്രമന്ത്രിമാരെ കണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും

ന്യൂഡൽഹി
കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയും ധനമന്ത്രി കെ എൻ ബാലഗോപാൽ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി, ആരോഗ്യമന്ത്രി ജെ പി നദ്ദ തുടങ്ങിയവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്. എൻഎച്ച് 66, കേരളത്തിന് അവകാശപ്പെട്ട സാന്പത്തിക സഹായങ്ങൾ തുടങ്ങിയവയിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്‌ച പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന്റെ ആഭ്യന്തര, തീരദേശ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ സംബന്ധിച്ച് ചർച്ച ന ടന്നു.
സംസ്ഥാനത്ത് എയിംസ് അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യവും വർധക്യകാല ആരോഗ്യപരിപാലനത്തിലെ പ്രാധാന്യം കണക്കിലെടുത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ അനുവദിക്കണമെന്ന ആവശ്യവുമാണ് നദ്ദയുമായുള്ള ചർച്ചയിൽ സംസാരിച്ചത്. '

സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ചു
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങളും ആവശ്യങ്ങളും കേന്ദ്രധനമന്ത്രി നിർമല സീതാരാമനോട് ഉന്നയിച്ചു. ക്ഷേമ വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാത്ത തുടരാൻ കടമെടുക്കൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ജിഎസ്ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്ടം പരിഹരിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഗ്യാരന്റി റിഡംപ്‌ഷൻ ഫണ്ടിന്റെ പേരിൽ കേരളത്തിന്റെ കടപരിധിയിൽനിന്ന് 3300 കോടിയിധികം വെട്ടിക്കുറച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളെ അറിയിച്ചു.
താൽക്കാലിക കടമെടുപ്പെന്ന രീതിയിൽ കേരളത്തിന് നേരത്തേ അനുവദിച്ചിരുന്ന 1822 കോടി വെട്ടിക്കുറച്ചതും പരിശോധിക്കണം. ദേശീയപാതയ്‌ക്ക് ഭൂമി ഏറ്റെടുക്കാൻ കേരളം നൽകിയ 6000 കോടിയോളം രൂപ മടക്കിനൽകണം. സാധാരണഗതിയിൽ ദേശീയപാത അതോറിറ്റിയാണ് ഭൂമി ഏറ്റെടുക്കലിന് പണം മുടക്കാറുള്ളത്. പദ്ധതി വൈകുന്നതിനാലാണ് സംസ്ഥാനസർക്കാർ ഭൂമി ഏറ്റെടുക്കലിന് പണം നൽകിയത്. കേരളം മാത്രമാണ് ദേശീയപാതാ വികസനത്തിനായി ഇത്രയും കൂടുതൽ തുക കൈമാറിയത്. മൂലധനനിക്ഷേപമെന്ന നിലയിൽ വായ്‌പ എടുത്താണ് ഇതിനുവേണ്ടി കേരളം പണം നൽകിയത്.
ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്കുണ്ടായ വരുമാനനഷ്ടം മറികടക്കാൻ കടമെടുപ്പ് പരിധിയിൽ 0.5 ശതമാനത്തിന്റെ വർധന അനുവദിക്കണം. ഐജിഎസ്‌ടി സെറ്റിൽമെന്റിന്റെ ഭാഗമായി കേരളത്തിന് 965 കോടി കുറഞ്ഞത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഗൗരവത്തോടെ പരിഗണിക്കാമെന്ന് കേന്ദ്രധനമന്ത്രി ഉറപ്പുനൽകി. ന്യായമായ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാലഗോപാൽ പറഞ്ഞു.
കേരള ടൂറിസത്തിന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം ; 800 കോടിയുടെ പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചു
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്. കൂടുതല്‍ പദ്ധതിവിഹിതം ആവശ്യപ്പെട്ട് സന്ദർശിച്ച സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസുമായുള്ള കൂടിക്കാഴ്‌ചയിലാണ് അഭിനന്ദനം. 800 കോടിയിലെറെ മുതല്‍മുടക്കുള്ള പുതിയ പദ്ധതിനിര്‍ദേശങ്ങളും കേന്ദ്രമന്ത്രിക്ക് കൈമാറി. അനുകൂല നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചതെന്ന് മുഹമ്മദ് റിയാസ് പ റഞ്ഞു.

ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴുപ്പിലങ്ങാടിന് 150 കോടി, ഫോര്‍ട്ട് കൊച്ചിക്ക് 100 കോടി, കോഴിക്കോട് സരോവരം ബയോപാര്‍ക്കിന് 50 കോടി, കൂടരഞ്ഞിയില്‍ ഉത്തരവാദിത്വ ടൂറിസം വില്ലേജിന് 50 കോടി എന്നിങ്ങനെയാണ് ആവശ്യപ്പെട്ടത്. കോവളം, കാപ്പില്‍ ബീച്ചുകളുടെ വികസനം, വേങ്ങാട് ടൂറിസം വില്ലേജ് പദ്ധതി, കൊച്ചി ക്രൂസ് ടെര്‍മിനല്‍, കൊല്ലം പോര്‍ട്ട് ക്രൂസ് എന്നിവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് ബേപ്പൂരില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപിക്കാനും സഹായം അഭ്യര്‍ ഥിച്ചു.
സംസ്ഥാന വിനോദസഞ്ചാരമേഖലയ്‌ക്ക് ഇതിനോടകം 374 കോടി രൂപയുടെ ആറ് പദ്ധതികള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇവ മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ചുവരുന്നതായും മുഹമ്മദ് റിയാസ് പറഞ്ഞു. ഡിസംബറിൽ കേരളത്തിൽ നടത്തുന്ന ടൂറിസം പരിപാടിയിലേക്ക് കേന്ദ്രമന്ത്രിയെ ക്ഷണിക്കുകയും ചെയ്‌തു.









0 comments