രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്നു : മുഖ്യമന്ത്രി

കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന മാധ്യമോത്സവം ഉദ്‌ഘാടനംചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ മീഡിയ സ്റ്റാൻഡിൽ പ്രദർശിപ്പിച്ച കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ സത്യപ്രതിജ്ഞച്ചടങ്ങിന്റെ വാർത്തയുമായിറങ്ങിയ പ്രധാന പത്രങ്ങളുടെ ഒന്നാം പേജ് കാണുന്നു
തിരുവനന്തപുരം
രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ ഭരണനയങ്ങളെ വിമർശിക്കുന്നതും തിരുത്താൻ ശ്രമിക്കുന്നതും രാജ്യദ്രോഹമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽനിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാൻ കടുത്ത വർഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുകയും ചെയ്യുന്നു. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന മാധ്യമോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭൂഭിഭാഗം മാധ്യമങ്ങളുടെയും നിയന്ത്രണം കുത്തകമുതലാളിമാരുടെ കൈകളിലാണ്. ബിസിനസ് താൽപ്പര്യം മാത്രമുള്ള കോർപറേറ്റ് ഭീമന്മാരെ സഹായിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനദ്രോഹനയങ്ങളെ വിമർശിക്കുന്നതിന് പകരം വർഗീയതയെ പ്രകീർത്തിക്കുന്നവരായി മാധ്യമങ്ങളും മാധ്യമപ്രവർത്തകരും മാറുന്നു. ഇത്തരം പ്രവണതകൾക്കെതിരെ പ്രവർത്തിക്കുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരും കടുത്ത ആക്രമണങ്ങൾക്ക് വിധേയമാകുകയാണ്.
ഇസ്രയേൽ പലസ്‌തീനിൽ നടത്തുന്ന കൂട്ടക്കൊലകൾ കണ്ടാണ് ഡോ. എം ലീലാവതി തനിക്ക് ഭക്ഷണമിറങ്ങുന്നില്ലെന്ന് വിലപിച്ചത്. അത് നാടിന്റെയാകെ വിലാപമാണ്. മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ മീഡിയ ഫെസ്റ്റിവലിന് വലിയ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ പലസ്തീനോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫെസ്റ്റിവലിലെ ഡെലിഗേറ്റുകള്‍ ഒപ്പിട്ട ഐക്യദാര്‍ഢ്യരേഖ മുഖ്യമന്ത്രി ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷ്വേഷിന് കൈമാറി.
മീഡിയ അക്കാദമിയുടെ 2024ലെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തക മറിയം ഔഡ്രാഗോയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡിനര്‍ഹരായ കരണ്‍ ഥാപ്പറിനും രാജ്ദീപ് സര്‍ദേശായി എന്നിവർക്കും മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. മാധ്യമോത്സവം വ്യാഴാഴ്‌ച സമാപിക്കും.









0 comments