ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള പലസ്തീൻ സ്വതന്ത്രമാവുക തന്നെ ചെയ്യും: മുഖ്യമന്ത്രി

കഫിയയണിഞ്ഞ് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പിബി അംഗം ബൃന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി കോഓഡിനേറ്റർ പ്രകാശ് കാരാട്ട് എന്നിവർ
മധുര : ഇസ്രയേലിനെ ന്യായീകരിച്ചുകൊണ്ട് സ്വാതന്ത്ര്യാനന്തരം രാജ്യം തുടർന്നുപോന്ന നിലപാടിൽ വെള്ളം ചേർക്കുകയാണ് ബിജെപി സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേൽ തുടരുന്ന വംശഹത്യക്കെതിരെ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം പാസാക്കിയതിനെപ്പറ്റി ഫേസ്ബുക്കിൽ മുഖ്യമന്ത്രി കുറിപ്പ് പങ്കുവച്ചു.
സിപിഐഎം ഇരുപത്തിനാലാം പാർടി കോൺഗ്രസ് പ്രതിനിധികൾ ചെറുത്തുനിൽപ്പിന്റെയും ഐക്യദാർഢ്യത്തിന്റെയും ചിഹ്നമായ കഫിയ അണിഞ്ഞു പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു. എല്ലാ മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഹീനമായ അധിനിവേശവുമായി മുന്നോട്ടുപോവുകയാണ് ഇസ്രയേൽ. ഈ സാഹചര്യത്തിൽ പലസ്തീൻ ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രയേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. സ്വാതന്ത്ര്യാനന്തരം രാജ്യം തുടർന്നുപോന്ന നിലപാടിൽ വെള്ളം ചേർക്കുന്ന നടപടിയാണിത്. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള പലസ്തീൻ സ്വതന്ത്രമാവുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കുറിച്ചു.









0 comments