കയർ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി ; കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണം : മന്ത്രി പി രാജീവ്

ആലപ്പുഴ
യുഎസ് പ്രസിഡന്റ് ട്രംപ് അമിതച്ചുങ്കം ചുമത്തിയതു മൂലം കയർ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഹരിത കർമസേനയെ ഉപയോഗിച്ച് തൊണ്ട് ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കയർ കോർപറേഷൻ സംഘടിപ്പിച്ച കയർ കോൺക്ലേവിന്റെ സമാപന യോഗത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉൽപാദനം സംഘടിത രൂപത്തിലേക്ക് മാറ്റണം. ഇതിനായി 100 യന്ത്രങ്ങളുള്ള ക്ലസ്റ്ററുകൾ ആരംഭിക്കും. ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കും. മേഖലയിൽ കൂടുതൽ ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും നടപ്പാക്കും. ഇതിന്റെ ഭാഗമായി 1.27 കോടി മുടക്കി 500 യന്ത്രങ്ങൾ അറ്റകുറ്റപ്പണിചെയ്തു. നെയ്‌ത്ത് തറികൾ അറ്റകുറ്റപ്പണി നടത്താൻ 1.35 കോടി മാറ്റിവച്ചു. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ദേശീയ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് മുഖേന 500 യുവജനങ്ങൾക്ക് പരിശീലനം നൽകി. ദിവസം 600 രൂപ സ്‌റ്റൈപ്പന്റ് നൽകി. കൂടുതലായി 500 പേർക്കുകൂടി പരിശീലനം നൽകും. കയർ ഫൈബർ ബാങ്ക് പ്രവർത്തനം ശക്തിപ്പെടുത്താൻ അഞ്ച് കോടി നീക്കിവച്ചു. കയർ സംഘങ്ങളെ പ്രൊഫഷണൽവൽക്കരിക്കും. ഇതിനായി ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കും പരിശീലനം നൽകും.
സംഘങ്ങളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കും. ഗ്രാറ്റുവിറ്റി അനുവദിക്കുന്നതിൽ സാമ്പത്തിക പ്രതിസന്ധിയുളള സംഘങ്ങളെ സർക്കാർ സഹായിക്കും. വിരമിക്കുന്ന ജീവനക്കാർക്ക് നൽകാനുള്ള തുകയുടെ 50 ശതമാനം സർക്കാർ നൽകും. കയർ ഉൽപാദിപ്പിക്കുന്നതിൽ മുൻ സർക്കാരുകളുടെ ആദ്യ നാലുവർഷത്തെ കണക്കെടുത്താൽ യുഡിഎഫ് കാലഘട്ടത്തിൽ 26274 ടണ്ണും ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 54981 ടണ്ണും നിലവിലത്തെ സർക്കാർ 54823 ടൺ കയറും ഉൽപ്പാദിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു.









0 comments