കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കും: കൃഷിമന്ത്രി

തിരുവനന്തപുരം: കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. 1500 കോടിക്കു മുകളിലാണ് ഒരു വർഷം സംഭവിക്കുന്ന വിളവെടുപ്പാനന്തര നഷ്ടം. ഇതിൽ 1400 കോടിയും കർഷകനുണ്ടാകുന്ന നഷ്ടമാണ്. വിളവെടുപ്പാനന്തര നഷ്ടം പരിഹരിക്കാനുള്ള ശ്രമത്തിന്റെ തുടർച്ചയാണ് കേരളാ അഗ്രോ ബിസിനസ്സ് കമ്പനി. ഇതിന്റെ ഭാഗമായുള്ള ആനയറയിലെ ആഗ്രോ എക്സ്പോ പാർക്ക് സെപ്‌തംബറിൽ പൂർണമായും സജ്ജമാകും.
മരട്, വേങ്ങേരി,അമ്പലവയൽ, കുമരകം പീലിക്കോട് എന്നിവിടങ്ങളിലും ആഗ്രോ എക്സ്പോ പാർക്ക് നിർമിക്കും. കർഷകരുടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണനത്തിനായുള്ള കേരളാ ഗ്രോ ബ്രാൻഡഡ് ഷോപ് 11 ജില്ലയിൽ ആരംഭിച്ചു. നാലു ലക്ഷം കർഷകർക്ക് നേരിട്ടും പത്തുലക്ഷം കർഷകർക്ക് പരോഷമായും പ്രയോജനപ്പെടുന്ന 2065 കോടിയുടെ കേര പദ്ധതി ഏപ്രിലിൽ ആരംഭിക്കും.
മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ മാത്രമേ കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കൂ. ഈ സർക്കാർ വന്നശേഷം 7273 കോടി രൂപയുടെ നെല്ല് സംഭരിച്ചു. 269 കോടിയുടെ ആനുകൂല്യങ്ങൾ മേഖലയിലെ കർഷകർക്ക് നൽകി. നെൽവയൽ നവീകരണത്തിനായി 257 കോടി ചെലവഴിച്ചു. നാളികേരവികസന പ്രവർത്തനങ്ങൾക്ക് 153 കോടി രൂപ ചെലവഴിച്ചു. 232 കേരഗ്രാമങ്ങൾ യാഥാർഥ്യമായി. ഹെക്ടറിന് 7211 നാളികേരം എന്ന നിലയിൽ ഉൽപ്പാദനം വർധിച്ചു. പച്ചക്കറി ഉൽപ്പാദനം 17 ലക്ഷം ടണ്ണിലധികമായി പ്രതിവർഷം ഉയർന്നു. ആറ് ഇനങ്ങളിൽ നിന്നുള്ള വൈൻ ‘നിള’ എന്ന പേരിൽ കാർഷിക സർവകലാശാലാ ഉൽപ്പാദിപ്പിച്ച് ഉടൻ പുറത്തിറക്കുമെന്നും ധനാഭ്യർഥന ചർച്ചക്ക് മറുപടിയായി മന്ത്രി പറഞ്ഞു.









0 comments