എംപിമാരുടെ മാർച്ച്: പൊലീസ് നടപടിയെ അപലപിച്ച് സിപിഐഎം ലോക്‌സഭാ- രാജ്യസഭാ നേതാക്കൾ


സ്വന്തം ലേഖകൻ
Published on Aug 11, 2025, 08:25 PM | 1 min read
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിന് മുന്നിലേക്ക് പ്രതിപക്ഷ എംപിമാർ കൂട്ടായി നടത്തിയ മാർച്ചിനെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും നടപടിയെ സിപിഐഎം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണൻ അപലപിച്ചു. കേന്ദ്രത്തിനും കമീഷനുമെതിരായ സമരം പാർലമെന്റിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാർച്ച്.
സമരത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ബീഹാറിലെ പുനഃപരിശോധന അടക്കം തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ ഏകപക്ഷീയമാണ്. സാധാരണക്കാരായ ജനങ്ങളുടെ പക്കൽ കമീഷൻ ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഉണ്ടാകണമെന്നില്ല. ആദ്യം അത് ഉറപ്പാക്കുകയാണ് വേണ്ടത്. തീവ്ര പുന:പരിശോധന അതിന് ശേഷമാണ് വേണ്ടത്– രാധാകൃഷ്‌ണൻ പറഞ്ഞു.
ഐതിഹാസികമായ സമരപോരാട്ടമാണ് പാർലമെന്റ് സ്ട്രീറ്റിൽ കണ്ടതെന്ന് സിപിഐഎം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. ഇത്രയും എംപിമാർ കൂട്ടായി തെരുവിലിറങ്ങിയ സംഭവം മുമ്പുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെങ്കിൽ ജനാധിപത്യമാണ് അപകടത്തിലാവുക. അത് തിരിച്ചറിഞ്ഞാണ് പ്രതിപക്ഷ പ്രതിഷേധം. അഭൂതപൂർവ്വമായ ഐക്യം പ്രതിഷേധത്തിൽ പ്രകടമായി. വിവിധ ചേരികളിൽ നിൽക്കുന്ന പാർടികൾ പോലും കൈകോർത്ത് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്‌തു- ബ്രിട്ടാസ് പറഞ്ഞു.









0 comments